കോഴിക്കോട്: മഴ കനത്തു പെയ്തതോടെ കോഴിക്കോടിന്റെ മലയോരം വീണ്ടും ഭീതിയിലായി. പലയിടത്തും വെള്ളം കയറി. പുഴകളിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഇന്നലെ വൈകീട്ടോടെയാണ് മഴ കനത്തത്. കൂരാച്ചുണ്ട്, കോടഞ്ചേരി, തിരുവമ്പാടി ഭാഗങ്ങളിൽ വൈകീട്ട് ആറരയോടെയാണ് മഴ കനത്തത്. തിരുവമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ തെങ്ങ് കടപുഴകി വീണു. ആർക്കും പരിക്കില്ല. തിരുവമ്പാടി അങ്ങാടിയിൽ വെള്ളം കയറി. ദുരിതാശ്വാസ പ്രവർത്തനം കാര്യക്ഷമമാക്കാൻ ജില്ലയിലെ താലൂക്ക് കേന്ദ്രീകരിച്ച് കൺട്രോൾ റൂമുകൾ തുറന്നു. കനത്ത മഴയിൽ താമരശേരി ചുരത്തിലെ ഒമ്പതാം വളവിന് സമീപം മരം കടപുഴകി വീണ് ഗാതാഗതം മുടങ്ങി. ഉൾവനങ്ങളിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ പുഴകളിലെ ജനല നിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുകയാണ്. നിരവധി ഇടങ്ങളിൽ മരം വീണു. പല ഇടങ്ങളിലും വൈദ്യുതിയും ഇല്ലാതായി. പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്. താമരശ്ശേരിയിൽ മഴയും കാറ്റും തുടരുകയാണ്. പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി ഭാഗങ്ങളിൽ മഴയും മലവെള്ളപ്പാച്ചിലുമുണ്ട്. കോഴിക്കോട് നഗരത്തിലും വൈകീട്ടോടെ മഴ ശക്തമായി.
ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂം തുറന്നു. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുണ്ടാകുന്ന അപകടം ശ്രദ്ധയിൽ പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം നൽകണമെന്ന് അധികൃതർ അറിയിച്ചു..
കോഴിക്കോട് ജില്ലയിലെ താലൂക്ക് ഓഫീസുകളിലെയും കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമായി. ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂമിൽ പൊലീസ്, ഫയർഫോഴ്‌സ്, ഇറിഗേഷൻ വകുപ്പ് എന്നിവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ എന്നിവ തകരാറിലായാൽ പുനസ്ഥാപിക്കുന്നതിനായി പ്രത്യേക ടീമിനെ സജ്ജമാക്കി നിർത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
റിവർഗേജ് സ്റ്റേഷനുകൾ, റെയിൻഗേജ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നും നദിയിലെ ജലനിരപ്പ്, മഴയുടെ തോത് എന്നിവ നിരീക്ഷിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡാമുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്ന സാഹചര്യം പ്രത്യേകം നിരീക്ഷിക്കും.
നദികളിൽ ജലനിരപ്പ് ഉയരുകയും പ്രാദേശിക വെള്ളക്കെട്ട് കൂടുകയും ചെയ്യുന്ന സന്ദർഭം ഉണ്ടാവുകയാണെങ്കിൽ രക്ഷാപ്രവർത്തനത്തിനാവശ്യമായ ബോട്ടുകൾ സജ്ജമാക്കി വെക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. നദികൾ, വെള്ളവുമായി ബന്ധപ്പെട്ട വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുളള പ്രവേശനം നിർത്തിവെച്ചു. മലയോര മേഖലകളിലെ നദീതീരങ്ങൾ,വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ നിരോധിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |