കൂട്ടിക്കൽ: പാഞ്ഞെത്തിയ മലവെള്ളത്തിനൊപ്പം പ്ളാപ്പള്ളി തൂത്തെറിയപ്പെട്ടപ്പോൾ ഇതുവരെ ലഭിച്ചത് നാലു മൃതദേഹങ്ങൾ. ഒരു വീടും സമീപത്തെ ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ചായക്കടയും പലചരക്ക് കടയും പൂർണ്ണമായി നശിച്ചു. പ്ലാപ്പള്ളി പന്തലത്തിൽ സോമന്റെ വീടിനോട് ചേർന്നുള്ള ചായക്കടയിൽ സംസാരിച്ചിരുന്ന നാലുപേരാണ് മരിച്ചത്. രണ്ടു കാറുകളും ഒഴുകിപ്പോയി.
കല്ലും മണ്ണുമിടിച്ച് മൃതദേഹങ്ങളെല്ലാം ഛിന്ന ഭിന്നമായിരുന്നു. കാലും കൈയും വേർപെട്ട നിലയിലുമായിരുന്നു. കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഇന്ന് ഇവിടെ തെരച്ചിൽ തുടരും.
പന്തലത്തിൽ മോഹനന്റെ വീടിന്റെ സമീപത്താണ് ചായക്കടയും പലചരക്കുകടയും പ്രവർത്തിച്ചിരുന്നത്. ഭയാനകമായ ശബ്ദം കേട്ടാണ് മോഹൻ പുറത്തേക്കിറങ്ങിയത്. കടയിലുള്ളവരോട് ഓടി മാറാൻ ആവശ്യപ്പെട്ടപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഉരുളെടുത്തവരിൽ ഭാര്യ സരസമ്മയും, അയൽവാസികളായ മുണ്ടകശ്ശേരി റോഷ്‌നിയും സോണിയയും മകൻ അലനുമുണ്ടായിരുന്നു. ജോമിയുടെ വീട് പൂർണമായും തകർന്നു. ശനിയാഴ്ച രാവിലെ ജോമി ടാപ്പിംഗിന് പോയിരിക്കുകയായിരുന്നു. മകൾ മുത്തശിയുമായി ആശുപത്രിയിൽ പോയതിനാലും രക്ഷപ്പെട്ടു. മോഹന്റെ മകൻ സന്തോഷ് വിദേശത്ത് ജോലിയിലാണ്. അടുത്തിടെയാണ് നാട്ടിലെത്തി മടങ്ങിയത്. മകൾ സൗമ്യയെ കൂട്ടിക്കൽ ഏന്തയാറിലേക്കാണ് വിവാഹം കഴിച്ചയച്ചിട്ടുള്ളത്.
കൂട്ടിക്കലിൽ പ്ളാപ്പള്ളിയിലേയ്ക്കുള്ള വഴിമുഴുവൻ മണ്ണിടിഞ്ഞ് കിടക്കുകയാണ്. കിലോമീറ്ററുകൾ നടന്നാണ് രക്ഷപ്രവർത്തനത്തിന് ആളുകളെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |