കണ്ണൂർ: മാലിന്യ നിർമ്മാർജ്ജന പ്രക്രിയയ്ക്ക് ആക്കം കൂട്ടാൻ പാഴ്‌വസ്തു ശേഖരണത്തിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണ സമിതികളുടെ സഹായത്തോടെ മൊബൈൽ ആപ്പ് രംഗത്തിറക്കാൻ ഹരിത കേരള മിഷൻ ശ്രമങ്ങൾ തുടങ്ങി. സ്മാർട്ട് ഗാർബേജ് എന്ന പേരിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്.
ആപ്പ് വഴി ഓരോ പ്രദേശത്തെ വീട്ടിലെയും പാഴ്‌വസ്തുക്കൾ എത്രയെന്നും സംസ്‌കരണം എങ്ങനെയെന്നും ഇതിലൂടെ അറിയാം. മൊബൈലിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വീടുകളിൽ പ്രത്യേക ക്യൂ ആർ കോഡുകൾ സ്ഥാപിക്കും.പാഴ്‌വസ്തു ശേഖരിക്കാൻ വരുന്ന ഹരിത സേനാംഗങ്ങൾ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് വിവരങ്ങൾ അതിൽ രേഖപ്പെടുത്തും. കെൽട്രോണാണ് ഇതിനുള്ള വെബ് ബെയ്സ് പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്.
ഇത്തരത്തിൽ ഉണ്ടാക്കുന്ന വിവര ശേഖരണ സംവിധാനം സംസ്ഥാന തല സംവിധാനവുമായി ബന്ധിപ്പിക്കും. പഞ്ചായത്ത്, നഗരസഭാ തല പാഴ്‌വസ്തു ശേഖരണ സംവിധാനമായ എം.സി.എഫിന്റെ ആർജ്ജിത ശേഷി, ബ്ലോക്ക് തല പാഴ്‌വസ്തു ശേഖരണ സംവിധാനമായ ആർ.ആർ.എഫിന്റെ ആർജ്ജിത ശേഷി എന്നിവയുമായി ഈ ആപ്പ് ബന്ധപ്പെടുത്തും.
ആദ്യഘട്ടം 300 തദ്ദേശ സ്ഥാപനങ്ങളിൽ
ഓരോ പ്രദേശത്തും ഉണ്ടാകുന്ന മാലിന്യം, ശേഖരിച്ചത്, സംസ്‌കരിക്കുകയും നിർമ്മാർജനം ചെയ്യുകയും ചെയ്തത് എന്നിവയുടെ കണക്ക് അതതു ദിവസങ്ങളിൽ തന്നെ ആപ്പിൽ രേഖപ്പെടുത്തും. ഇതുവഴി ഓരോ ജില്ലകളിലെയും മാലിന്യ സംസ്‌കരണത്തിന്റെ പുരോഗതി കൃത്യമായി അറിയാൻ അധികൃതർക്ക് കഴിയും. ആദ്യ ഘട്ടത്തിൽ 300 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുക.
രണ്ട് മാസത്തിനുള്ളിൽ ആപ്പ് പ്രവർത്തന സജ്ജമാക്കാനാണ് ശ്രമിക്കുന്നത്. ഹരിതകർമ്മ സേനാംഗങ്ങൾക്ക് സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പ്, പാഴ്‌വസ്തുക്കളുടെ തൂക്കം അറിയാൻ അളവുതൂക്ക സംവിധാനം, ഹരിത കർമ്മസേനകൾക്ക് തദ്ദേശ സ്ഥാപനതല ഓഫീസ് സംവിധാനം പ്രവർത്തിക്കുന്നതിനാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ എന്നിവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുക്കും.
ഇ.കെ. സോമശേഖരൻ
ഹരിത കേരളം മിഷൻ, കണ്ണൂർ ജില്ലാ കോ ഓഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |