കൊച്ചി: നവോത്ഥാന ആശയങ്ങളെ ഹൈന്ദവസമൂഹത്തിൽ നടപ്പാക്കുകയെന്ന ലക്ഷ്യവുമായി കേരള ധർമ്മാചാര്യ സഭ രൂപീകരിച്ചു. കേരളത്തിലെ വിവിധ സന്യാസ പരമ്പരകളിലെ പ്രമുഖരും തന്ത്രിവര്യന്മാരും ജ്യോതിഷ, വാസ്തു ആചാര്യന്മാരും ഉൾപ്പെടുന്നതാണ് സഭ.
ജാതി വിവേചനവും അനാചാരങ്ങളും പൂർണമായും അകറ്റാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. സമന്വയത്തിന്റെ പാതയിലൂടെ ഇവയെ ഉന്മൂലനം ചെയ്യാൻ സഭ നിരന്തരം ശ്രമിക്കുമെന്ന് അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമുദായങ്ങളും സമുദായ സംഘടനകളും സഭയുടെ ഭാഗമല്ല. ആചാര്യന്മാരെ മാത്രമാണ് സഭ ഉൾക്കൊള്ളുന്നത്. ഹിന്ദുമതത്തെ ഐക്യമില്ലാത്ത സമൂഹമെന്ന് വരുത്തി തീർക്കാനും ഹൈന്ദവ വ്യവസ്ഥയെ നശിപ്പിക്കാനും അപമാനിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. അനൈക്യം ഇല്ലാതാക്കി ആത്മാഭിമാനമുള്ള സമൂഹമാക്കി ഹിന്ദുക്കളെ മാറ്റുകയാണ് ലക്ഷ്യം.
ക്ഷേത്രങ്ങളിലെ സർക്കാർ ഇടപെടലുകൾ ഇല്ലാതാക്കാനും സഭ ശ്രമിക്കും. ക്ഷേത്രങ്ങളുടെ സ്വതന്ത്രമായ നിലനിൽപ്പിന് കുറ്റമറ്റ നിയമവ്യവസ്ഥ തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്. സഭ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും സ്വാമി ചിദാനന്ദ പുരി പറഞ്ഞു.
കേരള ധർമ്മാചാര്യ സഭയുടെ അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരിയും ജനറൽ കൺവീനർ മുല്ലപ്പള്ളി കൃഷ്ണൻ തന്ത്രിയുമാണ്.
പത്രസമ്മേളനത്തിൽ സ്വാമി ശിവസ്വരൂപാനന്ദ സരസ്വതി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, അക്കീരമൺ കാളിദാസ ഭട്ടതിരി, സൂര്യകാലടി സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് എന്നിവരും പങ്കെടുത്തു.
രാവിലെ നടന്ന സമ്മേളനത്തിൽ എം.കെ.കുഞ്ഞോൽ ഭദ്റദീപം തെളിച്ചു. ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |