പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം ഭാഗത്ത് ആശ്രയ കോളനിക്ക് സമീപത്തെ വനത്തിൽ വ്യാഴാഴ്ച ഉണ്ടായ ഉരുൾപൊട്ടലിൽ ഏഴ് വീടുകൾക്കാണ് നാശമുണ്ടായത്. കോളനിയിലെ താമസക്കാരനായ തൗലത്ത് മുഹമ്മദിന്റെ വീടാണ് പൂർണമായും നശിച്ചത്. സമീപത്തെ തമസക്കാരായ അംബിക, ഹജിലാൽ, കുമാർ, ഷാജഹാൻ എന്നിവരുടെ വീടുകൾക്ക് ഭാഗിക നാശമുണ്ടായി.
ഇടപ്പാളയം ആറുമുറിക്കട നടക്കാവുങ്കൽ വീട്ടിൽ മോനച്ചന്റെ വീട്ടിൽ മണ്ണും ചെളിയും നിറഞ്ഞു. രജിത ഭവനിൽ കലാധരന്റെ വീടും തൊഴുത്തും മലവെള്ളപ്പാച്ചിലിൽ നശിച്ചു. തോവർകോട് കോളനിയിലെ അങ്കണവാടിയിൽ വെള്ളംകയറി നാശമുണ്ടായി. വൈകിട്ട് 5ന് ആരംഭിച്ച മഴ ശക്തമായതോടെ ഉരുൾപൊട്ടുകയായിരുന്നു. തുടർന്ന് മലവെള്ളവും ചെളിയും ആറുമുറിക്കട, തോവർകോട് കോളനികളിലേക്ക് ഒഴുകിയെത്തിയതോടെയാണ് വ്യാപകനാശം സംഭവിച്ചത്.
ലൈഫ് പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ വീടുകളാണ് നശിച്ചതിൽ ഏറെയും. ഇതിൽ മൂന്ന് വീടുകളിൽ മാത്രമാണ് താമസക്കാർ ഉണ്ടായിരുന്നത്. മറ്റ് വീടുകൾ നിർമ്മാണ ഘട്ടത്തിലാണ്. കോളനിക്ക് സമീപത്തെ കൂറ്റൻ ഓട അടഞ്ഞതോടെയാണ് ഉരുൾപൊട്ടിയ വെള്ളവും പറക്കല്ലുകളും വാസസ്ഥലങ്ങളിലേക്ക് പാഞ്ഞെത്തിയത്. മലവെള്ളപ്പാച്ചിലിൽ റോഡുകളും നടവഴികളും കല്ലും മണ്ണും നിറഞ്ഞത് കാരണം കാൽനട യാത്ര പോലും ദുസഹമായി.
രാവിലെ 9ന് പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറിന്റെ നേതൃത്വത്തിലുളള റവന്യു ഉദ്യോഗസ്ഥർ ഉരുൾപെട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ജെ.സി.ബി വരുത്തിയ ശേഷം നടവഴികളിലെയും വീടുകളിലെയും കല്ലും ചെളിയും നീക്കം ചെയ്തു. 1992ൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇടപ്പാളയം കോളനികളിൽ വ്യാപക നാശം സംഭവിക്കുകയും കൊല്ലം-തിരുമംഗലം ദേശീയപാത കഴുതുരുട്ടി ആറ്റിലേക്ക് ഇടിഞ്ഞു വീഴുകയും ചെയ്തിരുന്നു. മാസങ്ങളോളമാണ് ഗതാഗതം മുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |