പഴയങ്ങാടി: ഏഴോം ഫാം ടൂറിസം, വിത്ത് ഗ്രാമ പദ്ധതി പ്രദേശമായ ചൂട്ടയം കുറുവാട്ട് കൈപ്പാട് പ്രദേശത്ത് കൊയ്ത്തിനായി സ്വീഡിഷ് നിർമ്മിത ആംഫിബിയൻ ട്രക്സർ എത്തിച്ചു. ആലപ്പുഴ മാങ്കൊമ്പ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ഒന്നരക്കോടി രൂപ വിലവരുന്ന ഈ യന്ത്രം പരീക്ഷണ അടിസ്ഥാനത്തിൽ ഇവിടെ എത്തിച്ചത്.
കേരള പുനർനിർമ്മാണ പദ്ധതിയുടെ കീഴിൽ കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും കൃഷി വകുപ്പിന്റെയും മലബാർ കൈപ്പാട് സൊസൈറ്റിയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് കൈപ്പാട് വികസനം. നേരത്തെ നെൽകൃഷിക്കാവശ്യമായ കൂനയെടുക്കാനും കൂന ഞാറ്റടി കൊത്തിമാറ്റാനും യന്ത്രം ഉപയോഗിച്ചിരുന്നു. കൂനയെടുക്കൽ ഭാഗികമായും കൂന കൊത്തിമാറ്റൽ 75 ശതമാനവും വിജയം കണ്ടു .തുടർന്നാണ് യന്ത്രവൽക്കരണ കൊയ്ത്തിനും പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ടത്.
കൃഷി ശാസ്ത്രജ്ഞയും പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ വിഭാഗം മേധാവിയുമായ ഡോ. ടി. വനജയാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. കാർഷികവൃത്തിക്കായി രൂപീകരിച്ച പരിശീലനം നേടിയ ഫുഡ് സെക്യൂരിറ്റി ആർമിയിലെ യുവാക്കളാണ് കൊയ്ത്, കരയ്ക്കെത്തിക്കൽ, മെതിക്കൽ ജോലികൾ ചെയ്തിരുന്നത്. മുൻകാലങ്ങളിൽ കാർഷിക സർവകലാശാല നടപ്പിലാക്കിയ പദ്ധതികളിലൂടെ കൈപ്പാടിനുതകുന്ന ഉപ്പ് ലവണ അതിജീവന ശേഷിയുള്ള അഞ്ചു നെല്ലിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കൈപ്പാട് അരിക്ക് ഭൗമസൂചിക പദവി നേടിയെടുക്കാനും സാധിച്ചിരുന്നു. ഏഴോം ഒന്നുമുതൽ നാലുവരെയും മിഥിലയുമാണ് കൈപ്പാടിനായി വികസിപ്പിച്ചെടുത്ത നെല്ലിനങ്ങൾ.
കൂലിച്ചെലവ് ഏറിയതിനാൽ നിലവിൽ 30 മുതൽ 40 ശതമാനം മാത്രമേ കൃഷി ചെയ്യുന്നുള്ളു.
പ്രവർത്തനം ഇങ്ങനെ
കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ ആരംഭിച്ച കേരള പുനർനിർമ്മാണ പദ്ധതിയുടെ കീഴിലാണ് കൈപ്പാട് കൃഷിക്ക് യന്ത്രവൽക്കരണം സാധ്യമാക്കിയത്. വെള്ളക്കെട്ടും ചതുപ്പുമുള്ള കൈപ്പാടിൽ ആംഫിബിയൻ ട്രക്സർ അനായാസം ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. കൊയ്ത് കരയ്ക്കെത്തിച്ച് ഉണങ്ങിയതിനു ശേഷം ത്രെഷറർ കം വിന്നോവർ ഉപയോഗിച്ച് മെതിക്കും. കറ്റകൾ യന്ത്രത്തിൽ തന്നെ ഒന്നിച്ചു സൂക്ഷിക്കാനും മെതിക്കാനുമുള്ള സൗകര്യം ഇല്ലെന്ന ചെറിയൊരു പോരായ്മ ഇതിനുണ്ട്. ഭാവിയിൽ ഇത് പരിഹരിക്കാനുള്ള ശ്രമവുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |