തളിപ്പറമ്പ്: സി.പി.എം നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോവുകയും പാർട്ടിയുമായി അകന്നുനിൽക്കുകയും ചെയ്യുന്ന നഗരസഭ മുൻ വൈസ് ചെയർമാൻ കോമത്ത് മുരളീധരന് വധഭീഷണിയുമായി കത്ത്. പോസ്റ്റലായി ഇന്നലെ ഉച്ചയ്ക്ക് വീട്ടിലാണ് കത്ത് ലഭിച്ചത്.
തപാലിൽ നേരത്തെയും വധഭീഷണി ഉയർത്തിയുള്ള കത്ത് ലഭിച്ചിരുന്നു. കഴിഞ്ഞ 23നാണ് ആദ്യം കത്ത് വന്നത്. ഏരിയാ സമ്മേളനത്തിന് മുമ്പ് നിന്നെയും മകൻ അമലിനെയും ഏതുവിധേനയും കൊലപ്പെടുത്തി പ്രസ്ഥാനത്തോടുള്ള കടം പൂർത്തീകരിക്കുമെന്നാണ് ഇന്നലെ ലഭിച്ച കത്തിലെ വാചകം. ധീര രക്തസാക്ഷികൾ നേതൃത്വം കൊടുത്ത വിപ്ളവ പ്രസ്ഥാനത്തിന്റെ താക്കീതാണെന്നും തളിപ്പറമ്പ് സഖാക്കളുടെ പേരിലുള്ള കത്തിൽ പറയുന്നു.
'ലോകം നന്നാക്കാൻ നിങ്ങൾക്കോ, എനിക്കോ സാധിക്കുകയില്ല. ആർക്കുവേണ്ടി ബലിയാടാകുന്നു"വെന്നാണ് ആദ്യത്തെ കത്തിൽ പറഞ്ഞിരുന്നത്. 'ടി.പിയെ 51 വെട്ടിയെങ്കിൽ ഇവനെ 102. ശരിയാക്കി കളയാം" എന്നിങ്ങനെയാണ് കേൾവിയെന്നും അറിയിക്കുന്നു. അതുകൊണ്ട് ദയവായി നിർത്തി തടിതപ്പിക്കൊള്ളുകയെന്നും കത്തിൽ ഉപദേശിക്കുന്നു.
മുരളീധരൻ അനുകൂലികൾ മാന്ധംകുണ്ട് പ്രദേശത്ത് മാന്ധംകുണ്ട് റസിഡന്റ്സ് അസോസിയേഷൻ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തിച്ചുവരികയാണ്. ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ മുരളീധരൻ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്നകുമാറിന് പരാതി നല്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |