കോഴിക്കോട്: ഇരുപത് മാസത്തെ ഓൺലൈൻ പഠനത്തിന് ഇടവേളയിട്ട് കേരളപ്പിറവി ദിനത്തിൽ അക്ഷരമുറ്റത്ത് കുരുന്നുകളെത്തി. ബലൂണുകളും സംഗീതവും കരുതലിന്റെ പാഠങ്ങളുമായി അദ്ധ്യാപകർ വിദ്യാലയ വാതിലുകൾ തുറന്നു. കാത്തിരിപ്പിന്റെ വിരസനാളുകൾ തീർന്ന സന്തോഷത്തിലായിരുന്നു കുരുന്നുകൾ. രക്ഷിതാക്കളുടെ പൂർണ സമ്മതത്തോടെ പുസ്തക സഞ്ചിയും നിറപുഞ്ചിരിയുമായി രാവിലെ തന്നെ കുട്ടികൾ സ്കൂളിലെത്തിയിരുന്നു. കൂട്ടുകാരെ കണ്ടയുടൻ അരികിലേക്ക് ഓടിച്ചെന്നെങ്കിലും അകലംവിട്ട് സന്തോഷം പങ്കിട്ടു.
പതിവുരീതികൾക്കൊപ്പം കൊവിഡ് മാനദണ്ഡവും പഠനത്തിന്റെ ഭാഗമായതോടെ കെെകൾ സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചുമാണ് വിദ്യാർത്ഥികളെ സ്കൂളിൽ പ്രവേശിപ്പിച്ചത്. പ്രവേശന കവാടത്തിൽ അദ്ധ്യാപകർ കുട്ടികളുടെ താപനില പരിശോധിച്ചു. സാനിറ്റൈസർ നൽകി. തോരണങ്ങളും കുട്ടികളുടെ ഡാൻസും ചെണ്ടമേളവും മിക്കി മൗസുമെല്ലാം പ്രവേശനോത്സവത്തിന് കൊഴുപ്പേകിയെങ്കിലും ഒട്ടും സുരക്ഷ കൈവിടാതെയുളള അദ്ധ്യയന ദിനമായിരുന്നു ഇന്നലെ. യൂണിഫോം നിർബന്ധമില്ലാത്തതിനാൽ പലരും കളർ വസ്ത്രം ധരിച്ചാണെത്തിയത്. ചിലർ പുതുമയാർന്ന വേഷങ്ങളും പരീക്ഷിച്ചു. ക്ലാസ് മുറികളിലേക്ക് അദ്ധ്യാപകർ പാട്ടുപാടിയും കഥ പറഞ്ഞുമാണ് കുട്ടികളെ വരവേറ്റത്.
വിദ്യാലയങ്ങളുടെ ശുചിത്വവും സുരക്ഷയും നേരത്തെ ഉറപ്പുവരുത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളുടെ എണ്ണത്തിനനുസരിച്ചായിരുന്നു ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നത്. 2 ഷിഫ്റ്റുകളാക്കിയതിനാൽ പകുതി കുട്ടികൾ മാത്രമാണ് ആദ്യ ദിവസമെത്തിയത്.
സ്കൂൾ ബസുകൾ പൂർണമായും സർവീസ് നടത്താത്തതിനാൽ രക്ഷിതാക്കൾ തന്നെയാണ് കുട്ടികളെ സ്കൂളുകളിലെത്തിച്ചത്. അടുത്തടുത്തുള്ള കുട്ടികൾ ഒരുമിച്ച് നടന്നുമെത്തി.
ആദ്യത്തെ രണ്ട് ആഴ്ച ക്ലാസുകൾ ഉച്ചവരെയാണ്. ഒന്നുമുതൽ ഏഴുവരെയും 10, 12 ക്ലാസുകളാണ് ഇന്നലെ ആരംഭിച്ചത്.
മിഠായിക്കൊപ്പം മാസ്കും
സാനിറ്റൈസറും
വിദ്യാലയ മുറ്റത്തെത്തിയ കുരുന്നുകൾക്ക് അത്യുഗ്രൻ വരവേൽപ്പാണ് അദ്ധ്യാപകർ ഒരുക്കിയത്. മിഠായിക്കൊപ്പം മാസ്കും സാനിറ്റൈസറും നിറച്ച സമ്മാനപ്പൊതി കുട്ടികൾക്ക് കൈമാറി. ഒന്നും രണ്ടും ക്ലാസിലെ കുരുന്നുകൾ ഒന്നിച്ച് സ്കൂളിലേക്കെത്തിയെന്ന സവിശേഷതയും ഇക്കുറിയുണ്ട്.
കൊവിഡ് ഭീതിയുടെ നിഴലിൽ വിദ്യാലയങ്ങളിലേക്കെത്തുന്ന ഒന്നാംക്ലാസുകാർക്ക് ആത്മവിശ്വാസം പകരുന്ന വിഭവങ്ങളാണ് അദ്ധ്യാപകർ ഒരുക്കിയിരുന്നത്. മധുരത്തിനൊപ്പം വിദ്യാർത്ഥികളിൽ ആത്മവിശ്വാസം നൽകുന്ന ചെറിയ ഭാഷണങ്ങളും ക്ലാസ് മുറികളിൽ നിറഞ്ഞു. വർണ കടലാസുകളും ബലൂണുകളും കളർ പെൻസിലുകളും തുടങ്ങി പലതരം സമ്മാനങ്ങളുമായാണ് കുരുന്നുകൾ വീട്ടിലേക്ക് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |