പത്തനംതിട്ട : പത്ത് രൂപയ്ക്ക് ചായ കുടിക്കുന്ന കാലം പഴങ്കഥയാകുമോ? പാചക വാതക വില നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ കുതിക്കുമ്പോൾ ഹോട്ടൽ ഭക്ഷണവിലയിലും വർദ്ധനവ് ഉണ്ടാകും. ചായയുടെയും വടയുടെയും വില പത്ത് രൂപയിൽ കൂടുതൽ ഇൗടാക്കിയാൽ കച്ചവടം കുറയുമെന്ന കാര്യത്തിൽ വ്യാപാരികൾക്ക് ഭിന്നാഭിപ്രായം ഇല്ല. ഭക്ഷണ വിൽപ്പന മേഖലയെ കാത്തിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകളാകും. കൊവിഡിൽ പൊറുതിമുട്ടിയിരിക്കുന്ന ഹോട്ടലുകളുടെ അടുക്കള പൂട്ടേണ്ടിവരുമെന്നാണ് ഉടമകൾ പറയുന്നത്. പ്രളയവും കൊവിഡും കഴിഞ്ഞ നാല് വർഷമായി ജില്ലയിലെ ഹോട്ടൽ മേഖലയെ ദുരിതത്തിലാക്കുന്നു. ഒരു വർഷം കൊണ്ട് ആയിരം രൂപയാണ് വാണിജ്യ പാചക വാതകത്തിന്റെ വില വർദ്ധിച്ചത്. പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നതിനാൽ നിത്യോപയോഗ സാധനങ്ങൾക്കും വില കൂടുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യതയുള്ള ഹോട്ടലുടമകളുണ്ട്. ജി.എസ്.ടി കൂടി വന്നതോടെ .5 ശതമാനം ആയിരുന്ന നികുതി ഇപ്പോൾ 5 ശതമാനം ആയി ഉയർന്നു. ഇതുവരെ ഒരു തരത്തിലുള്ള സഹായവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഹോട്ടൽ മേഖലയ്ക്ക് ഉണ്ടായിട്ടില്ല. സർക്കാർ കെട്ടിടങ്ങൾക്ക് ഒരു വർഷം വാടക നൽകേണ്ടന്ന് അറിയിച്ചെങ്കിലും സ്വകാര്യ ഉടമകൾ വാടക ഇൗടാക്കുന്നുണ്ട്.
പൂർണമായും നഷ്ടത്തിലായ ഹോട്ടൽ മേഖലയിൽ നിന്ന് നിരവധി പേർ മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. ചിലർ കട പൂട്ടുകയും ചെയ്തു. ഇനിയും വില വർദ്ധിച്ചാൽ വച്ചുവിളമ്പി ജീവിക്കുന്നവരുടെ കണ്ണീര് കാണേണ്ടിവരും.
പാചക വാതക വില
ഒരു സിലിണ്ടറിന് : 2023 രൂപ
ഒരു വർഷം വർദ്ധിച്ചത് : 1000+
(ചെറിയ ഹോട്ടലുകളിൽ ഒന്നും രണ്ടും സിലണ്ടറുകൾ ഒരു ദിവസം ആവശ്യമായി വരാറുണ്ട്. വലിയ ഹോട്ടലുകളിൽ ദിവസവും ആറ് സിലിണ്ടറുകളെങ്കിലും ഉപയോഗിക്കാറുണ്ട്).
"മല്ലപ്പള്ളിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപക നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായത്. ഹോട്ടലുകൾ വെള്ളം കയറി. ചെളി നീക്കാൻ തന്നെ നല്ലതുക ചെലവാക്കേണ്ടിവന്നു. പാചകവാതകവിലയും നിത്യോപയോഗ സാധന വിലയും വർദ്ധിച്ചാൽ ഹോട്ടൽ ഭക്ഷണത്തിനും വില വർദ്ധിപ്പിക്കേണ്ടി വരും. "
ശശി ഐസക്ക്
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.
ജില്ലാ വർക്കിംഗ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |