തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ബുധനാഴ്‌ചകളിൽ കൈത്തറിവസ്‌ത്രം ധരിക്കണമെന്ന സർക്കാർ ഉത്തരവ്, കൊവിഡ്-പ്രളയ പ്രതിസന്ധികളിൽ തളർന്ന കൈത്തറി മേഖലയുടെ തിരിച്ചുകയറ്റം കൂടുതൽ ഉഷാറാക്കും. വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരുദിവസം കൈത്തറി വസ്ത്രം ധരിക്കണമെന്ന് ആദ്യം ഉത്തരവിട്ടത്.
2019ൽ പ്രളയവും 2020ൽ കൊവിഡും ഓണം, ക്രിസ്മസ്, വിഷു വിപണികളെ ബാധിച്ചപ്പോൾ കോടികളുടെ നഷ്‌ടം കൈത്തറി മേഖല നേരിട്ടു. ഈവർഷം ഓണക്കാലത്ത് വിപണി അല്പം മെച്ചപ്പെട്ടു. കൊവിഡ് തീവ്രത കുറഞ്ഞശേഷം നെയ്ത്ത് സംഘങ്ങളും സൊസൈറ്റികളും വില്പനശാലകളും സജീവമായതോടെയാണ് കഴിഞ്ഞദിവസം സർക്കാർ ഉത്തരവ് വീണ്ടുമിറക്കിയത്.
കൈവിടാതെ സ്കൂൾ വിപണി
കൈത്തറിയെ രക്ഷിക്കാനായി നടപ്പ് അദ്ധ്യയനവർഷം സംസ്ഥാനത്തെ 163 ഉപജില്ലകളിലായി 38.02 ലക്ഷം മീറ്റർ സ്കൂൾ യൂണിഫോം തുണി വിതരണം ചെയ്തു. ഒന്ന് മുതൽ ഏഴ് വരെ ക്ളാസുകളിലെ കുട്ടികൾക്കുള്ള ഷർട്ട്, നിക്കർ, സ്കേർട്ട് തുണിയാണ് നൽകുന്നത്. നാലാംക്ളാസ് വരെ എയ്ഡഡ് സ്കൂൾ കുട്ടികൾക്കും ലഭിക്കും. 2022-23 അദ്ധ്യയനവർഷത്തേക്ക് 46.5 ലക്ഷം മീറ്റർ കൈത്തറി തുണിയുടെ ഓർഡർ പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. ഇതിനായി 120 കോടി രൂപയും അനുവദിച്ചു.
കുപ്പടം കരമുണ്ട്, ശ്രീകൃഷ്‌ണപുരം പട്ട്
ജീവനക്കാരെ ആകർഷിക്കാൻ പരമ്പരാഗതഖാദിക്കരയായ കുപ്പടം കരപതിച്ച മുണ്ടുമുതൽ ആകർഷകമായ ഡിസൈനുകളിലുള്ള സിൽക്ക് സാരിവരെ ഖാദി, കൈത്തറി സ്റ്റാളുകളിലെത്തി. കുപ്പടം സിംഗിൾ, ഡബിൾ എന്നിവയ്ക്ക് യഥാക്രമം 500, 1000 രൂപയാണ് വില. സ്ത്രീകൾക്കുള്ള അനന്തപുരി സിൽക്കിന് പുറമേ പാലക്കാട്ടെ ചിതലിപ്പട്ട്, ശ്രീകൃഷ്ണപുരം പട്ട്, കണ്ണൂരിന്റെ പയ്യന്നൂർ പട്ട് എന്നിവയുമുണ്ട്; വില 2,000 രൂപ. ചർക്കയിൽ പിരിച്ച പരുത്തിനൂലിൽ കൈത്തറിയിൽ നെയ്യുന്ന വസ്ത്രങ്ങളായതിനാൽ ഇവ പരിസ്ഥിതി, ശരീര സൗഹൃദവുമാണ്.
വിറ്റുവരവ്
(തുക കോടിയിൽ)
2016-17: ₹30
2017-18 : ₹33
2018-19 : ₹26
2019-20 : ₹24
2020-21 : ₹12
2021-22 : ₹15
ഹാന്റക്സിലെ നിലവിലെ സ്റ്റോക്ക്
80 ഷോറൂം : ₹33 കോടി
ഹാന്റ്‌വീവിലെ സ്റ്റോക്ക്
42 ഷോറൂം : ₹22 കോടി
520 സംഘങ്ങൾ : ₹25 ലക്ഷം വീതം
''സർക്കാർ ജീവനക്കാരും ജനപ്രതിനിധികളും കൈത്തറിവസ്ത്രം വാങ്ങുന്നത് വില്പന കൂട്ടും. ഉത്തരവിനെ പ്രതീക്ഷയോടെയാണ് കാണുന്നത്""
ഗൗതം യോഗീശ്വർ, ഡെപ്യൂട്ടി ഡയറക്ടർ,
ഡയറക്ടറേറ്റ് ഒഫ് ഹാന്റ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |