കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് വെട്ടേറ്റ് മരിച്ച യുവതിയുടെയും രണ്ട് മക്കളുടെയും ജീവനൊടുക്കിയ ഗൃഹനാഥന്റെയും സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. നീലേശ്വരം പൂജപ്പുര വീട്ടിൽ എസ്.രാജേന്ദ്രൻ (56), ഭാര്യ അനിത (48), മകൻ ആദിത്യരാജ് (24), മകൾ അമൃതാ രാജ് (20) എന്നിവർക്ക് ഒരുമിച്ച് ചിതൊരുക്കിയണ് നാട് യാത്രാമൊഴിയേകിയത്.
പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാല് ആംബുലൻസുകളിലായി മൃതദേഹങ്ങൾ വീട്ടുവളപ്പിലെത്തിച്ചത്. വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചപ്പോൾ ഒരുനോക്കുകാണാനായി നാട് ഒന്നടങ്കം അവിടെ എത്തിയിരുന്നു. ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമെല്ലാമായി നൂറുകണക്കിന് ആളുകൾ ഉച്ചമുതൽ വീട്ടുപരിസരത്ത് കാത്തുനിൽക്കുകയായിരുന്നു.
മന്ത്രി കെ.എൻ.ബാലഗോപാലടക്കമുള്ള പ്രമുഖരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. 3.10ന് മൃതദേഹങ്ങൾ ഓരോന്നായി ചിതയിലേക്കെടുത്തു. അവസാനമാണ് ആദിത്യരാജിന്റെ മൃതദേഹമെടുത്തത്. അതുവരെ വിങ്ങിപ്പൊട്ടിനിന്നവർ അലമുറയിടാൻ തുടങ്ങി. എസ്.എൻ.ഡി.പി യോഗം നീലേശ്വരം ശാഖാഭാരവാഹികളാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാലുപേരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആദിത്യരാജിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സുഹൃത്ത് സിബിൻ വീട്ടിലെത്തിയപ്പോഴാണ് അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്. കൊടുവാളുകൊണ്ട് ഭാര്യയെയും രണ്ട് മക്കളെയും കഴുത്തിന് വെട്ടിക്കൊന്ന ശേഷം രാജേന്ദ്രൻ തൂങ്ങിമരിച്ചെന്ന പ്രാഥമിക നിഗമനത്തിൽത്തന്നെയാണ് പൊലീസ് ഇപ്പോഴും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |