കണ്ണൂർ: കഴിഞ്ഞ ഒരു വർഷമായി സംഘടനാ ചുമതലയിൽ നിന്നു മാറിനിന്ന കോടിയേരി ബാലകൃഷ്ണൻ വീണ്ടും സംസ്ഥാന സെക്രട്ടറിയാക്കാനുള്ള സാദ്ധ്യത തെളിയുന്നത് സി.പി.എം സമ്മേളനങ്ങളെ ആവേശത്തിലാഴ്ത്തുന്നു. 2020 നവംബർ 13ന് പദവി ഒഴിഞ്ഞ കോടിയേരി ഒരു വർഷത്തെ അവധിക്ക് ശേഷമാണ് തിരിച്ചുവരുന്നത്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി കോടിയേരിയെ തിരിച്ചു കൊണ്ടുവരണമെന്ന് സി.പി. എമ്മിൽ തന്നെ നേരത്തെ ആവശ്യമുയർന്നിരുന്നു. സംഘടനയ്ക്ക് കൂടുതൽ അംഗങ്ങളും ഘടകങ്ങളുമുള്ള കണ്ണൂരിൽ സി.പി.എമ്മിന് കൂടുതൽ ജനസ്വാധീനം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് തിരിച്ചുവരവ്.
മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് സൃഷ്ടിച്ച പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു കോടിയേരി സ്ഥാനം ഒഴിഞ്ഞത്. മകന്റെ പേരിൽ തനിക്ക് വ്യക്തിപരമായി നേരിട്ട പോറലും പരിക്കും പാർട്ടിയെ കളങ്കിതമാക്കരുതെന്ന നിർബന്ധമാണ് കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിലേക്ക് നയിച്ചത്. സമ്മേളനങ്ങളിലും സംഘടനാ പ്രവർത്തനങ്ങളിലും കോടിയേരിക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വത്തിൽ നിന്നുണ്ടായത്.
പതിനാറാം വയസ്സിലാണ് കോടിയേരി സി.പി.എം അംഗമാകുന്നത്. 1982ൽ തലശേരിയിൽ നിന്നായിരുന്നു നിയമസഭയിലേക്ക് കന്നിയങ്കം. തലശ്ശേരി എം.എൽ.എയായിരുന്ന എം.വി. രാജഗോപാലന്റെ പിന്തുടർച്ചക്കാരനായാണ് നിയമസഭയിലെത്തിയത്. രാജഗോപാലന്റെ മകൾ വിനോദിനി ജീവിത പങ്കാളിയുമായി.1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിലും നിയമസഭയിൽ തലശ്ശേരിയുടെ പ്രതിനിധിയായെത്തി. 1988 ൽ സി.പി.എം. സംസ്ഥാന സമിതിയിലെത്തിയ കോടിയേരിക്ക് 2003 ൽ കേന്ദ്രകമ്മിറ്റിയിലേക്കും 2008 ൽ പോളിറ്റ്ബ്യൂറോയിലേക്കും എതിരാളികളില്ലാതെ നടന്നുകയറാൻ കഴിഞ്ഞതും വ്യക്തിത്വ സവിശേഷതകൾ കൊണ്ടായിരുന്നു. 2005ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സെക്രട്ടറിയായത്. 2018ൽ തൃശ്ശൂർ സമ്മേളനത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
വിഭാഗീയത കത്തിപ്പടർന്നപ്പോഴും സ്വീകാര്യൻ
സി.പി.എമ്മിൽ വിഭാഗീയത കത്തിപ്പടരുമ്പോൾ അവിടെയെല്ലാം മദ്ധ്യസ്ഥന്റെ റോൾ കോടിയേരിക്കായിരുന്നു. പാർട്ടിയിൽ നിന്ന് ഒരു വിഭാഗം പുറത്തുപോയി ആർ.എം.പി പോലുള്ള സംഘടനകൾ രൂപീകരിച്ചപ്പോഴും അവരിൽ കുറച്ചു പേരെയെങ്കിലും തിരികെ കൊണ്ടുവരാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. പല ഘട്ടങ്ങളിലും വിഭാഗീയതയുടെ പേരിൽ പിണങ്ങിയകന്നു കഴിഞ്ഞിരുന്ന മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ ഒപ്പം നിറുത്താൻ കഴിഞ്ഞതും കോടിയേരിയുടെ ഇടപെടൽ കൊണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |