എരുമേലി: ഉരുൾ വീടിന്റെ ഒരുഭാഗം കൊണ്ടുപോകുന്നത് ഉറക്കത്തിനിടെ ഒരു ഞെട്ടലോടെ അന്നമ്മ തിരിച്ചറിഞ്ഞു. മക്കളെ വിളിച്ച് കാര്യം പറയുമ്പോഴേയ്ക്കും മുറിയിൽ ചെളിവന്നു മൂടിയിരുന്നു.പതറാതെ നിന്ന അന്നമ്മയെ പോറൽപോലുമേൽക്കാതെ രക്ഷിക്കാനുമായി.
കണമല കീരിത്തോട് തെന്നിപ്ലാക്കൽ അന്നമ്മയ്ക്ക് (65) രണ്ടാം ജൻമമാണിത്. മുറിയിൽ കിടന്നുറങ്ങിയിരുന്ന അന്നമ്മ ശബ്ദം കേട്ട് മക്കളെ വിളിച്ചു പറയുകയായിരുന്നു. തൊട്ടുപിന്നാലെ മുറിയുടെ ഒരു ഭാഗം തകർത്ത് വീട്ടിനുള്ളിലേയ്ക്ക് ചെളി ഇരച്ചു കയറി. കട്ടിൽ നിന്ന് എഴുന്നേൽക്കാനായതിനാൽ ജീവൻ തിരിച്ചു കിട്ടുകയായിരുന്നു. അന്നമ്മയുടെ കാൽ ചെളിയിൽ പുതഞ്ഞു. പൊളിഞ്ഞു വീണ ജനലിന്റെ കമ്പിയിൽ പിടിച്ചു നിന്നുകൊണ്ട്, തന്നെ രക്ഷപ്പെടുത്താൻ നിൽക്കാതെ സ്വയം രക്ഷപ്പെടാൻ മക്കളോട് അന്നമ്മ ആവശ്യപ്പെട്ടു. ഈ സമയം മകൻ ജോബിൻ ഭാര്യ മേരിക്കുട്ടിയെയും മക്കളായ ജോജി (9), ജിസ്‌ന (6) എന്നിവരെയും അയൽവസായുടെ അരികിലെത്തിച്ചു. തിരികെയെത്തുമ്പോൾ അന്നമ്മയുടെ തലമാത്രം പുറത്തു കാണാവുന്ന അവസ്ഥയിലായിരുന്നു. എല്ലാവരും ചേർന്ന് ചെളിയിൽ നിന്ന് ഒരു വിധം പുറത്തെത്തിച്ച് മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട് തകർന്നതിനാൽ ഇടകത്തിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് ഈ കുടുംബം മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |