ക്ഷേത്രം നിർമ്മിക്കാൻ നൽകിയ പണം കൊണ്ട് വീട് പണിതു
'തിരുവാഭരണ'ത്തിന് തട്ടിയ പണം കൊണ്ട് സ്വന്തം ആഭരണം വാങ്ങി
കൊല്ലം: വീട്ടമ്മയ്ക്ക് രോഗശാന്തി വാഗ്ദാനം ചെയ്ത് കുണ്ടറ മാമ്പുഴ സ്വദേശിനിയായ ആൾദൈവം പലഘട്ടങ്ങളായി തട്ടിയെടുത്തത് 54 ലക്ഷം രൂപ. കടപ്പാക്കട ടൗൺ അതിർത്തി സൗപർണികയിൽ ശ്രീദേവി (60) നൽകിയ പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ശ്രീദേവിക്ക് ശാരീരികമായി ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. കുണ്ടറയിലുള്ള സന്യാസിനിയുടെ അടുത്തുചെന്നാൽ രോഗശാന്തി ലഭിക്കുമെന്ന് സുഹൃത്തായ സ്ത്രീ ശ്രീദേവിയെ വിശ്വസിപ്പിച്ചു. അങ്ങനെ 2012ൽ ശ്രീദേവി മാമ്പുഴയിലുള്ള യുവതിയുടെ വീട്ടിലെത്തി. രോഗവിവരങ്ങൾ ആരാഞ്ഞ ശേഷം പ്രത്യേക പാനീയം നൽകിത്തുടങ്ങി. തുടർന്ന് ശ്രീദേവി യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദർശകയായി മാറി. ഇടയ്ക്കിടെ കാവി വസ്ത്രങ്ങൾ അണിയുന്ന യുവതി തന്റെ ശരീരത്തിൽ ദൈവം പ്രവേശിച്ചെന്നു പറഞ്ഞാണ് ആളുകളെ ആകർഷിച്ചിരുന്നത്. ഇതിനിടെ ക്ഷേത്രം നിർമ്മിക്കാനായി ശ്രീദേവിയോട് പണം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ ശ്രീദേവിയുടെ പേരിലുണ്ടായിരുന്ന 25 സെന്റ് വിറ്റു കിട്ടിയ 45 ലക്ഷം രൂപ ബാങ്കിലുണ്ടായിരുന്നു. ഇതിൽ നിന്നൊരു തുക ആൾദൈവത്തിനു നൽകി. എന്നാൽ, ഇതുപയോഗിച്ച് ക്ഷേത്രം നിർമ്മിക്കാതെ രണ്ടു നിലയുള്ള വീടാണ് നിർമ്മിച്ചത്. ചോദിച്ചപ്പോൾ ക്ഷേത്രം പിന്നീട് നിർമ്മിക്കുമെന്നായിരുന്നു മറുപടി. താൻ ദേവിയായി മാറുമ്പോൾ ധരിക്കാനുള്ള തിരുവാഭരണങ്ങൾ വാങ്ങാനെന്ന പേരിൽ പിന്നീട് 10 ലക്ഷം കൂടി കബളിപ്പിച്ചെടുത്തു. ഇതിനു വാങ്ങിയ ആഭരണങ്ങൾ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. തുടർന്ന് മധുരയിൽ ദുർഗ്ഗ സ്കൂൾ തുടങ്ങാനെന്ന് പറഞ്ഞും പണം വാങ്ങി.
2020 ഓടെയാണ് കബളിപ്പിക്കപ്പട്ടെന്ന സംശയം ശ്രീദേവിക്കുണ്ടായത്. ഇതോടെ പരസ്പരം അകന്നു. പണം തിരികെ ആവശ്യപ്പെട്ടതോടെ മകനെയും റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആൾദൈവത്തിന്റെ ആൾക്കാർ വീടിനു മുന്നിലെത്തി ഗേറ്റ് അടിച്ചുതകർക്കാൻ ശ്രമിച്ചു. ഇടയ്ക്കിടെ ഗുണ്ടാസംഘം തങ്ങളെ പിന്തുടരാറുണ്ടെന്നും ശ്രീദേവിയുടെ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |