പ്രശ്നമായപ്പോൾ 4000 രൂപ എറിഞ്ഞു നൽകി
കാസർകോട്: വീടുവയ്ക്കാൻ വാങ്ങിയ ഭൂമിയുടെ റീസർവ്വെ നടത്തി രേഖകൾ അംഗീകരിച്ചു നൽകാതെ മീൻ വിറ്റ് കുടുംബം പോറ്റുന്ന യുവാവിനെ വട്ടം കറക്കുകയാണ് സർവ്വെയും ഭൂരേഖയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് ആരോപണം. ചെമ്പ്രകാനം മുണ്ട തച്ചണ്ണംപൊയിലെ കെ. അജിത് കുമാറിനെയാണ് ആഴ്ചകളായി ഉദ്യോഗസ്ഥൻ നടത്തിക്കുന്നത്.
അജിത്തും ഭാര്യ ശൈലജയും രണ്ടു പിഞ്ചു കുട്ടികളും ഇപ്പോൾ താമസിക്കുന്നത് ടാർപോളിനും ഷീറ്റും കൊണ്ട് കെട്ടിമറച്ച കുടിലിലാണ്. ചെറുവത്തൂർ ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്തെ കുന്നിന്റെ മുകളിൽ അജിത് കുമാർ വാങ്ങിയ 25 സെന്റ് സ്ഥലത്തിന്റെ റീസർവ്വെ നടത്തി രേഖകൾ അംഗീകരിച്ചു കിട്ടുന്നതിന് സർവ്വെ വിഭാഗത്തിലെ കാഞ്ഞങ്ങാട് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് 10,000 രൂപ. അതിൽ 5000 രൂപ കൈയോടെ വാങ്ങി. ബാക്കി തുക കിട്ടാതായതോടെ മീൻ വില്പനക്കാരനെ പലതവണ ഓഫീസിലേക്ക് നടത്തിച്ചു. എല്ലാ ബുധനാഴ്ചയും ഇദ്ദേഹം ഓഫീസിൽ ഉള്ളപ്പോൾ കയറിയിറങ്ങി മടുത്ത അജിത്, രേഖകൾ ശരിയാക്കി തരാതെ കളിപ്പിക്കുന്ന ഏർപ്പാട് ചോദ്യം ചെയ്തപ്പോൾ കൈക്കൂലി പണത്തിൽ നിന്ന് 4000 രൂപ എറിഞ്ഞു നൽകി. രണ്ടുപേർ ചേർന്ന് അടിക്കാൻ ഓങ്ങുകയും ഫയൽ പിടിച്ചുവയ്ക്കാൻ നിർദ്ദേശം നൽകിയെന്നും അജിത് ആരോപിക്കുന്നു.
തളിപ്പറമ്പ് ആലക്കോട് സ്വദേശിയായ അജിത് കുമാർ വിവാഹ ശേഷം 11 വർഷമായി മുണ്ടയ്ക്ക് സമീപം വാണിയംകണ്ടിയിലെ കുടിലിലാണ് താമസം. അടച്ചുറപ്പുള്ള വീടുപണിയാനുള്ള മോഹത്തിലാണ് ചെറുവത്തൂരിൽ സ്ഥലം വാങ്ങിച്ചത്. ഭൂമിയുടെ രേഖ അംഗീകരിച്ചു തരാതെ നികുതി അടക്കാനോ വീടുപണി തുടങ്ങാനോ കഴിയാത്ത വിഷമവൃത്തത്തിലാണ് കുടുംബം.
ഫയൽ വീട്ടിലാണ്...
വളപട്ടണത്തെ രമേശനിൽ നിന്നാണ് സർവ്വേ നമ്പർ 609/ബി യിൽപ്പെട്ട 25 സെന്റ് സ്ഥലം അജിത് വാങ്ങിച്ചത്. 2018 ഡിസംബർ 12 ന് റീസർവേ നടത്താൻ അപേക്ഷ നൽകി. ഓരോ കാരണം പറഞ്ഞ് അപേക്ഷ പരിഗണിക്കാതെ മാറ്റിവെച്ചു. ഓഫീസ് കയറിയിറങ്ങിയപ്പോൾ ഒരു മാസം മുമ്പ് ഉദ്യോഗസ്ഥൻ സ്ഥലത്ത് എത്തി അളന്നുപോയി. എന്നാൽ മുഴുവൻ തുകയും നൽകാത്തതിന്റെ പേരിൽ ഫയൽ നമ്പർ പോലും നൽകാതെ വലച്ചു. ഫയൽ വീട്ടിലാണുള്ളത് എന്ന മറുപടിയാണത്രെ ഉദ്യോഗസ്ഥൻ നൽകുക.
കൊവിഡ് കാരണം മീൻ കച്ചവടം കുറഞ്ഞു വരുമാനം ഇല്ലാത്തതു കൊണ്ടാണ് ചോദിച്ച മുഴുവൻ പണവും കൈക്കൂലിയായി നല്കാൻ കഴിയാതിരുന്നത് . സ്ഥലം അളന്നു തിട്ടപ്പെടുത്തി ആധാരം അംഗീകരിച്ചു കിട്ടുന്നതിനെ കുറിച്ച് അന്വേഷിക്കുമ്പോൾ എല്ലാം ബുദ്ധിമുട്ടിക്കുകയാണ്.
കെ. അജിത് കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |