കണ്ണൂർ: പൂങ്കുയിലിനെ കണ്ഠത്തിൽ ഒളിപ്പിച്ചുവച്ച പാട്ടുകാരനെന്നായിരുന്നു പീർ മുഹമ്മദിനെ കവി വൈലോപ്പിള്ളി വിശേഷിപ്പിച്ചത്.തേനൂറുന്ന ഇശലുകളിൽ ജനകീയതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകളെ മലയാളികൾ നെഞ്ചോട് ചേർത്തുവയ്ക്കുകയായിരുന്നു.
1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള 'സുറണ്ടൈ' ഗ്രാമത്തിലാണ് പീർ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബിൽക്കീസായിരുന്നു മാതാവ്. തലശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസുള്ളപ്പോൾ പിതാവുമൊത്ത് തലശേരിയിലെത്തി. പിതാവ് നല്ലൊരു സംഗീതാസ്വാദകനായിരുന്നു എന്നതൊഴിച്ചാൽ പാരമ്പര്യമായി സംഗീതവുമായി ബന്ധമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. നാലായിരത്തിലേറെ പാട്ടുകൾക്കു സംഗീതം നൽകിയ പീർ മുഹമ്മദ് സംഗീതത്തിന്റെ ബാലപാഠം പോലും അഭ്യസിച്ചിട്ടില്ല.
പാട്ടുകളോട് കുട്ടിക്കാലത്ത് വലിയ ഇഷ്ടമുണ്ടായിരുന്നു. എപ്പോഴും പാടിക്കൊണ്ടേയിരുന്ന കുട്ടി അക്കാലത്തെ വലിയ ഗായകസംഘമായ ജനത സംഗീതസഭയിലെത്തി. അവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണ് പീർ മുഹമ്മദ് വലിയ ആരാധകരെ നേടിയത്. എട്ടാംവയസ്സിലായിരുന്നു ആദ്യവേദി. മുഹമ്മദ് റഫിയുടെതടക്കം സിനിമാഗാനങ്ങളാണ് അക്കാലത്ത് വേദിയിൽ പാടിയത്. 1975നു ശേഷമാണ് മാപ്പിളപ്പാട്ടാണ് തന്റെ വഴിയെന്നു അദ്ദേഹം തിരിച്ചറിയുന്നത്.
എൺപതുകളിലും തൊണ്ണൂറുകളിലും പീർ മുഹമ്മദ് പാടി ഹിറ്റാക്കിയ പാട്ടുകളാണ് ഇന്നും പുതുതലമുറ പാടിനടക്കുന്ന പാട്ടുകൾ.തായത്തങ്ങാടി താലിമുൽ അവാം മദ്രസ യു.പി സ്‌കൂൾ, തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, മുബാറക് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി പഠനം. പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും ബിരുദം.
വയലാർ രാമവർമയുടെ കവിതകളോടായിരുന്നു ഏറെ കമ്പം. ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദർഭോചിതമായി മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങളും സഹപാഠികളുടെയും അദ്ധ്യാപകരുടെയും ഇടയിൽ പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി.
ഒമ്പതാം വയസിൽ എച്ച്.എം.വിയുടെ എൽ.പി റെക്കോർഡിൽ നാലു പാട്ടു പാടി. ആ പാട്ടുകളെല്ലാം സ്ത്രീ ശബ്ദത്തിലായിരുന്നു. ഹിന്ദുസ്ഥാൻ ലീവറിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവാണ് മദ്രാസിലെ എച്ച്.എം.വി സ്റ്റുഡിയോയിൽ അവസരമൊരുക്കിക്കൊടുത്തത്.
മുഖ്യമന്ത്രി അനുശോചിച്ചു
പീർ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |