കോട്ടയം : പേമാരിയിൽ ജീവനും സ്വത്തിനും വൻതോതിൽ നാശനഷ്ടം സംഭവിച്ച ജില്ലയിലെ കൂട്ടിയ്ക്കൽ, മുണ്ടക്കയം, ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തുകളുടെ ശാസ്ത്രീയമായ പുനർനിർമ്മാണത്തിനും അവിടങ്ങളിലെ ജനജീവിതം സാധാരണ നിലയിലാക്കുന്നതിനും സഹായകമായ പദ്ധതികൾ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളിൽ ലഭ്യമായിട്ടുള്ള വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സമഗ്രമായ പദ്ധതികളായിരിക്കും ഇതിനായി തയ്യാറാക്കുക. പാരിസ്ഥിതികാഘാതങ്ങളെ കുറിച്ച് പഠിച്ച് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിന് സ്‌കൂൾ ഒഫ് എൻവയൺമെന്റൽ സയൻസസിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 'സ്‌നേഹനിർഭരം' എന്ന പേരിലുള്ള ഈ പദ്ധതിക്ക് കീഴിൽ കൗൺസലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങളും നൽകും.
പ്രളയ ദുരന്തത്തിൽ സർട്ടിഫിക്കറ്റുകളും മറ്റ് സർവകലാശാല രേഖകളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് ഏന്തയാർ, മുണ്ടക്കയം എന്നീ പ്രദേശങ്ങളിൽ പ്രത്യേക ഹെൽപ്പ് ഡസ്‌ക്കുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി എൻ.സി.സി. കേഡറ്റുകളേയും എൻ.എസ്.എസ് വോളന്റിയർമാരെയും ഉൾപ്പെടുത്തി പ്രത്യേക ദൗത്യ സംഘത്തെ സജ്ജമാക്കാനും തീരുമാനമായി. 'എം.ജി.യു ടീം ഓൺ ദ് സ്‌പോട്ട്' എന്ന പേരിലുള്ള സംഘത്തിന് പരിശീലനം നൽകാൻ സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസിലെ വിദഗ്ധരെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |