കുന്ദമംഗലം: കോഴിക്കോട് ജില്ലയിൽ പ്രത്യേകിച്ച് മലയോരപ്രദേശങ്ങളിൽ അത്രയൊന്നും പരിചിതമായിരുന്നില്ല മുത്തപ്പൻ വെള്ളാട്ടം. എന്നാൽ കൊവിഡ് എതാണ്ട് വിട്ടൊഴിഞ്ഞതോടെ മുത്തപ്പൻവെള്ളാട്ടം കെട്ടിയാടുന്നത് സാർവത്രികമായിരിക്കുകയാണ്. ഭാരിച്ച സാമ്പത്തിക ചെലവ് വരുന്ന ഈ ചടങ്ങ് ഇപ്പോൾ മിക്ക ഹൈന്ദവ വീടുകളിലെയും വിവാഹത്തോടനുബന്ധിച്ചും ഗൃഹപ്രവേശ ചടങ്ങിനും കാണാം.
നേരത്തെ ബുക്ക് ചെയ്യുന്നതനുസരിച്ച് ഏഴുപേരടങ്ങുന്ന ഒരു സംഘമാണ് കണ്ണൂർ പറശിനികടവിൽനിന്നും ഈ ചടങ്ങിനായെത്തുക. മൂന്ന് ചെണ്ടയും ഒരു ഇലത്താളവുമായെത്തുന്ന സംഘം തന്നെ വീട്ടു മുറ്റത്ത് നാനാജാതി മതസ്ഥർക്കും പ്രവേശനമുള്ള പറശിനി മഠപ്പുരയുടെ പ്രതീകാത്മക ക്ഷേത്രം നിർമ്മിക്കും. മുത്തപ്പ വേഷമാണ് പ്രധാന ആകർഷണം. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വഴിപാടായി നടത്തുന്ന വെള്ളാട്ടം എന്ന അനുഷ്ഠാനം അതേപോലെ കെട്ടിയാടും.
പറശിനി മഠപ്പുരയിൽ എത്തുന്ന ഭക്തർക്ക് നൽകുന്ന തേങ്ങാപ്പൂളും പുഴുങ്ങിയ കടലയും മീനും തന്നെ ഇവിടെയും പ്രസാദം. വീട്ടിൽ സുപ്രധാന ചടങ്ങ് നടത്തുന്നതിന് മുമ്പ് മുത്തപ്പന് നേർച്ച കൊടുക്കുന്ന സമ്പ്രദായം ചില ഹൈന്ദവ വീടുകളിൽ പണ്ട് മുതൽക്കെ പ്രചാരത്തിലുണ്ട്. അതിന്റെ വിപുലീകരിച്ച ചടങ്ങാണ് മുത്തപ്പൻ വെള്ളാട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |