തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം
മലപ്പുറം: കാണാമറയത്തായ മകനെയും കാത്ത് ഉമ്മ ഖദീജ തള്ളിനീക്കിയ ദിനരാത്രങ്ങൾക്കിന്ന് 100 ദിവസം തികയും. മകനെ കണ്ടെത്താനുള്ള സാദ്ധ്യതകളെല്ലാം അസ്തമിച്ചപ്പോഴും തിരിച്ച് വീട്ടിലേക്ക് എത്തുമെന്നുള്ള പ്രതീക്ഷ സൗഹാന്റെ കുടുംബം ഒരിക്കലും കൈവിട്ടിട്ടില്ല. കാണാതായി മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം ക്രൈെം ബ്രാഞ്ചിന് കൈമാറണമെന്നാണ് സൗഹാന് വേണ്ടി രൂപവത്കരിച്ച ആക്‌ഷൻ കമ്മിറ്റിയുടെ ആവശ്യം. അത്തരം സമീപനങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാത്തതിനാൽ അന്വേഷണത്തിൽ നിസംഗത തുടരുന്നു എന്നതാണ് ആക്‌ഷൻ കമ്മിറ്രി ആരോപിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 14നാണ് ഊർങ്ങാട്ടിരി വെറ്റിലപ്പാറ സ്വദേശി ഹസ്സൻകൂട്ടി- ഖദീജ ദമ്പതികളുടെ മകൻ 15 വയസുകാരൻ മുഹമ്മദ് സൗഹാനെ കാണാതായത്. സമീപത്തെ മലയുടെ ഭാഗങ്ങളിലും മറ്റും വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ സംഘടനകളുടെ വെളണ്ടിയർമാരും പൊലീസുമെല്ലാം ചേർന്ന് ഒരാഴ്ച്ചയോളം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.
സൗഹാനെ കാണാതായ തലേ ദിവസം വീടിന് സമീപത്തെ റോഡിനോട് ചേർന്ന് ഒരു കാർ നിറുത്തിയിട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞതിനെ തുടർന്ന് തൊട്ടടുത്തുള്ള അങ്ങാടിയിലെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല.
മൊഴികളിൽ വൈരുദ്ധ്യം
സൗഹാന് വേണ്ടിയുള്ള തെരച്ചിലിന് ശേഷം വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. വീട്ടുകാരുടെ മാനസികാവസ്ഥ കണക്കിലെടുത്ത് കൂടുതൽ വിഷമിപ്പിക്കുന്ന തരത്തിലേക്ക് ചോദ്യം ചെയ്യൽ കൊണ്ടുപോവാൻ കഴിയില്ലെന്ന് ഇൻസ്പെക്ടർ സി.വി ലൈജു മോൻ പറഞ്ഞു. അന്വേഷണത്തിന്റെ വിശദവിവരങ്ങൾ ക്രൈെംബ്രാഞ്ചിന് ആവശ്യപ്പെടുന്ന മുറയ്ക്ക് കൈമാറുന്നുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നുണ്ടെന്നും ലൈജു മോൻ കേരളകൗമുദിയോട് പറഞ്ഞു.
സൗഹാൻ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് വിശ്വാസം. പൊലീസും നാട്ടുകാരുമെല്ലാം ഒരുപാട് തെരഞ്ഞു. കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ഉമ്മർ
സൗഹാന്റെ ബന്ധു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |