കൊച്ചി: ഒരു കോടി വരെ പ്രതിദിന വരുമാനം ലഭിച്ചിരുന്ന കേരള അർബൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (കെ.യു.ആർ.ടി.സി) കൊവിഡിന്റെ മറവിൽ അവസാന ആണിയടിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ എണ്ണം കുറച്ചും ബസുകൾ വെട്ടിനിരത്തിയും നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കാതെയും കോർപ്പറേഷൻ പൂട്ടിക്കെട്ടുകയാണ്. അവസാന പ്രതീക്ഷയുമായി എത്തിയ ചിൽബസുകളും ഓടാതായതോടെ ഓഫീസ് കെട്ടിടമുൾപ്പെടെ അടച്ച് പൂട്ടി. സ്‌പെയർപാർട്‌സ് ലഭ്യമല്ലാത്തതിനാൽ ബസുകൾ പലതും കട്ടപ്പുറത്തായി.
കിട്ടിയത് 720 ബസുകൾ
ജൻറം പദ്ധതി പ്രകാരം ഘട്ടം ഘട്ടമായി 190 എ.സി. വോൾവോ ഉൾപ്പടെ 720 ലോഫ്ളോർ ബസുകൾ സംസ്ഥാനത്തിന് ലഭിച്ചു.
നിലവിൽ വിവിധ ഡിപ്പോകളിലായി 479 എണ്ണം സർവീസിലുണ്ട്. 40 എ.സി ബസുകളും ഇതിൽ ഉൾപ്പെടുന്നു.
എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാണ് വണ്ടികൾ കൂടുതൽ.
400 ജീവനക്കാരുണ്ടായിരുന്ന കോർപ്പറേഷന് ഇപ്പോൾ 19 പേരെയുളളൂ. മറ്റുള്ളവരെ ഘട്ടംഘട്ടമായി സ്ഥലം മാറ്റി.
ഇപ്പോൾ ബസ് ഓപ്പറേഷനായി ഒരു സ്റ്റേഷൻ ഇൻസ്‌പെക്ടർ മാത്രം. മെക്കാനിക്ക് സെക്ഷനിൽ 17 പേർ.
സ്ഥലംമാറ്റിയവരെ താത്കാലികമായി എത്തിച്ചാണ് സർവീസുകൾ നടത്തുന്നത്.
കെ.യു.ആർ.ടി.സി
കേന്ദ്രസർക്കാരിന്റെ ജൻറം പദ്ധതിയിൽ നഗരങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി 2015 ഫെബ്രുവരിയിലാണ് കെ.എസ്.ആർ.ടി.സിയുടെ ഉപവിഭാഗമായി കെ.യു.ആർ.ടി.സി രൂപീകൃതമായത്. പദ്ധതി പ്രകാരം നഗരസഭകൾക്കായിരുന്നു നടത്തിപ്പ് ചുമതല. ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിനായി സ്വതന്ത്ര വിഭാഗമായായിരുന്നു രൂപീകരണം. വരുമാനം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു. തേവരയിലായിരുന്നു ആസ്ഥാനം. പിന്നീടിത് എറണാകുളം ഡിപ്പോയിലേക്ക് മാറ്റി.
കെ.യു.ആർ.ടി.സി സർവീസുകൾ
ആകെ ബസുകൾ :720
എ.സി. ബസുകൾ :190
നോൺ എ.സി. ബസുകൾ :530
എ.സി ബസുകൾ സർവീസ് നടത്തുന്നവ :40
നോൺ എ.സി. സർവീസുകൾ :229
പ്രാരംഭ ഘട്ട പ്രതിദിന വരുമാനം (2015) :ഒരു കോടി വരെ
2019 ൽ കൊവിഡിന് മുമ്പ് :13- 15 ലക്ഷം
ഇപ്പോൾ വരുമാനം :22,000 മുതൽ 25000 വരെ
കെ.എസ്.ആർ.ടി.സിക്ക് വരുമാനം നേടിക്കൊടുത്ത ബസുകളാണ് കെ.യു.ആർ.ടി.സി ജൻറം ബസുകൾ. വരുമാനം വർദ്ധിച്ചു വരുന്ന സാഹചര്യത്താലാണ് കോർപ്പറേഷനെ തന്നെ പൂട്ടിക്കെട്ടാൻ ശ്രമം നടക്കുന്നത്. ഇതിനെതിരെ പ്രത്യക്ഷ സമരം നടത്താനാണ് തീരുമാനം.
എൻ.ഒ. ജെയിംസ്,
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,
കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡ്രൈവേഴ്‌സ് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |