കൊച്ചി: ജി.എസ്.ടി സ്ളാബുകൾ പരിഷ്‌കരിക്കാനും ഇതുവരെ നികുതി സ്ളാബുകളിൽ ഉൾപ്പെടാത്ത ഉത്‌പന്നങ്ങളെയും സേവനങ്ങളെയും ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനിക്കാനുമുള്ള നിർണായക മന്ത്രിതല സമിതിയോഗം നവംബർ 27ന് ഡൽഹിയിൽ നടക്കും. നിലവിൽ ജി.എസ്.ടിയിൽ സ്ളാബുകളായുള്ളത് അഞ്ച്, 12, 18, 28 ശതമാനം നികുതി നിരക്കുകളാണ്.
ഇവയ്ക്ക് പുറമേ പൂജ്യം (ജി.എസ്.ടിയിൽ ഉൾപ്പെടാത്ത ഉത്പന്നങ്ങളും സേവനങ്ങളും), 0.25 ശതമാനം, ഒരു ശതമാനം, മൂന്ന് ശതമാനം നികുതി നിരക്കുകളും ജി.എസ്.ടിയിൽ ഉണ്ടെങ്കിലും സ്ളാബുകളല്ല. 2017 ജൂലായ് ഒന്നിനാണ് ജി.എസ്.ടി പ്രാബല്യത്തിൽ വന്നത്. അതിനുമുമ്പ് ശരാശരി 16 ശതമാനമായിരുന്നു നികുതി വരുമാനം കുറയാതിരിക്കാനുള്ള 'റവന്യൂ ന്യൂട്രൽ റേറ്റ്" (ആർ.എൻ.ആർ). അതായത്, മൊത്തം നികുതിനിരക്കിന്റെ ശരാശരി 16 ശതമാനത്തിൽ കുറഞ്ഞാൽ മാത്രമേ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും വരുമാനനഷ്‌ടം ഉണ്ടാകുമായിരുന്നുള്ളൂ.
ഇപ്പോൾ ആർ.എൻ.ആർ 11 ശതമാനമാണ്. ഇത് ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും നികുതി വരുമാനം കുറയാനും ഇടയാക്കി. ഈ പശ്‌ചാത്തലത്തിലാണ് സ്ളാബുകൾ പരിഷ്‌കരിക്കുന്നതിന് പുറമേ കൂടുതൽ ഉത്‌പന്നങ്ങളെ കൂടി ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. അരി ഉൾപ്പെടെ ഒട്ടേറെ ധാന്യങ്ങൾ, പഴം, പച്ചക്കറി, മീൻ തുടങ്ങി 150 ഓളം ഉത്പന്നങ്ങളും ഓട്ടോ, ടാക്‌സി ഗതാഗതം ഉൾപ്പെടെ 80ഓളം സേവനങ്ങളും ഇപ്പോൾ ജി.എസ്.ടിക്ക് പുറത്താണ്. ഇവയിൽ ജനങ്ങളെ നേരിട്ട് ബാധിക്കാത്ത സാധനങ്ങളെയും സേവനങ്ങളെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്താനാണ് ശ്രമം.
നിലവിൽ നികുതി വരുമാനത്തിൽ 14 ശതമാനത്തിന് താഴെ വളർച്ചയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നഷ്‌ടപരിഹാരം ലഭ്യമാക്കുന്നുണ്ട്. അടുത്തവർഷം ജൂലായോടെ ഇതു നിറുത്തലാക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം.
സ്ളാബുകൾ 3 ആകും
5, 12, 18, 28 ശതമാനം നികുതി സ്ളാബുകളാണ് ജി.എസ്.ടിയിലുള്ളത്. ഇത് മൂന്നായി ചുരുക്കാനാണ് കേന്ദ്ര നീക്കം. അഞ്ച്, 12 സ്ളാബുകൾ ലയിപ്പിച്ച് എട്ട് അല്ലെങ്കിൽ പത്ത് ശതമാനമാക്കി മാറ്റും. 18 ശതമാനം സ്ളാബ് 15 ശതമാനമായി താഴ്‌ത്തിയേക്കും. 28 ശതമാനം സ്ളാബിലും മാറ്റമുണ്ടാകും.
നികുതിഭാരത്തിലും മാറ്റം
അഞ്ച് ശതമാനം സ്ളാബിലെ ഉത്പന്നങ്ങളും സേവനങ്ങളും എട്ട്/10 സ്ളാബിലേക്ക് മാറുമ്പോൾ ഇവയുടെ വില ഉയരും. അതേസമയം, 12 ശതമാനം സ്ളാബിലെ ഉത്‌പന്നങ്ങളുടെ/സേവനങ്ങളുടെ വില കുറയും. ബാറ്ററി, ചോക്ലേറ്റ്, വാക്വം ക്ലീനർ തുടങ്ങി 25ഓളം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി കുറച്ചെങ്കിലും വിലക്കുറവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കിട്ടിയില്ലെന്ന് കേരളസർക്കാർ നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഈയിനം ഉത്‌പന്നങ്ങളെ ഉയർന്ന നികുതി സ്ലാബിലേക്ക് മാറ്റാനുള്ള സാദ്ധ്യതയുമുണ്ട്.
ജി.എസ്.ടിയിലേക്ക്
കൂടുതൽ ഉത്പന്നങ്ങൾ
150ഓളം ഉത്പന്നങ്ങളും 80ഓളം സേവനങ്ങളും നിലവിൽ ജി.എസ്.ടിക്ക് പുറത്തുണ്ട്. ഇവയിൽ ജനങ്ങളെ നേരിട്ട് ബാധിക്കാത്തവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തും. കൊവിഡ് സൃഷ്‌ടിച്ച ബുദ്ധിമുട്ടുകൾ ഒഴിവാകുന്ന മുറയ്ക്കേ ഇതു സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |