ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് കൊവിഡിനെതിരെ 50ശതമാനം ഫലപ്രാപ്‌തിയാണുള്ളതെന്ന് തെളിയിക്കുന്ന പുതിയ പഠനങ്ങൾ പുറത്ത്. രാജ്യത്ത് രണ്ടാം തരംഗം വീശിയ ഏപ്രിൽ 15നും മെയ് 15നും ഇടയിൽ എയിംസിലെ 2714 ആരോഗ്യ പ്രവർത്തകരിൽ നടത്തിയ പഠനത്തിന്റെ ഫലം ലാൻസെറ്റ് ജേർണലാണ് പുറത്തുവിട്ടത്. രണ്ടാം തരംഗത്തിന് ഇടയാക്കിയ ഡെൽറ്റാ വൈറസ് വകഭേദത്തിനെതിരെ കൊവിഡ് വാക്സിനുകൾക്ക് ഫലപ്രാപ്‌തി കുറവാണെന്ന് കണ്ടെത്തിയിരുന്നു.
ഡെൽറ്റാ വകഭേദത്തിനെതിരെ കൊവാക്സിന് 65ശതമാനം ഫലപ്രാപ്‌തിയാണ് നേരത്തെ കണ്ടെത്തിയിരുന്നത്. അതേസമയം 25,000പേരിൽ നടത്തിയ ക്ളിനിക്കൽ ട്രയലുകളുടെ അടിസ്ഥാനത്തിൽ കൊവാക്സിന് 77.8 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതും. അതേസമയം ക്ളിനിക്കൽ ട്രയലുകളിലെയും യഥാർത്ഥത്തിൽ രോഗം പിടിപ്പെടുമ്പോഴുള്ള സാഹചര്യവും വ്യത്യസ്‌തമായതിനാൽ കൊവാക്‌സിന്റെ ഫലപ്രാപ്‌തിയിൽ സംശയിക്കേണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വൈറസുകൾക്കെതിരെ ഉപയോഗിക്കുന്ന വാക്‌സിന് 50ശതമാനം ഫലപ്രാപ്‌തി ലഭിക്കുന്നത് തൃപ്‌തികരമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |