ബാംബൂ ബസാറുമായി ബാംബൂ കോർപ്പറേഷൻ
മാനന്തവാടി: കൊവിഡ് കാലത്തെ തിരിച്ചടി മറികടക്കാൻ മുള കൃഷിയും ബാംബൂ ബസാറുമായി ബാംബൂ കോർപ്പറേഷൻ. ഈ വർഷം തന്നെ മാനന്തവാടി, മൂന്നാർ, തേക്കടി, കോതമംഗലം എന്നിവിടങ്ങളിൽ ബസാർ തുടങ്ങാനാണ് തീരുമാനം.
ആദ്യഘട്ടമായി ബാംബൂ ബസാറിന് കുമരകത്ത് തുടക്കമായി. ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ബാംബൂ ബസാർ ആരംഭിക്കുന്നത്. 15 കോടി രൂപ ചെലവിലാണ് സംസ്ഥാനത്ത് ബാംബൂ ബസാർ ഒരുക്കുന്നത്. ബസാർ വഴി മുള കൊണ്ട് നിർമ്മിച്ച വിവിധ ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തും. കൂടാതെ, വനവിഭവങ്ങളായ തേൻ, ധാന്യങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, പച്ചമരുന്നുകൾ എന്നിവയുടെ വിപണനവും ആരംഭിക്കും.
ബാംബൂ കോർപ്പറേഷന് 12 കോടി രൂപ വിറ്റുവരവ് ഉണ്ടെങ്കിലും മൂന്നു കോടി രൂപയുടെ പ്രവർത്തന നഷ്ടമാണ് കൊവിഡ് കാലത്ത് ഉണ്ടായത്. ഇത് നികത്തി വർഷം 30 കോടി രൂപയോളം വിറ്റുവരവിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.
മുള ഉത്പ്പന്നങ്ങളുടെ പ്രചാരണം കൂടി മുൻനിർത്തിക്കൊണ്ട് സർക്കാർ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓഫീസ് സ്റ്റേഷനറികൾ മുള കൊണ്ട് ഉള്ളതാകണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം ഓഫീസുകളിലും ഉത്പന്നങ്ങൾ ലഭ്യമാക്കി വരികയാണ്.
ബാംബു ബസാർ ആരംഭിക്കുന്നതോടെ മാനന്തവാടി വള്ളിയൂർക്കാവ് ബാംബൂ കോർപ്പറേഷന്റെ ഫീഡർ യൂണിറ്റിലെ പ്രതിസന്ധികൾക്ക് പരിഹാരമാവും. പ്രധാനമായും ഫർണിച്ചർ നിർമ്മാണമാണ് ഇവിടെ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |