കൊച്ചി: സ്‌കൂൾ കുട്ടികളിലടക്കം ലഹരി ഉപയോഗം ചെറുക്കാൻ വിമുക്തി യൂണിറ്റുകൾ ശക്തമാക്കി എക്സൈസ്. കേരളം ലഹരി ഹബ്ബാകുന്നെന്ന ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെ, വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ സ്വരം കടുപ്പിച്ചതാണ് 2016ൽ തുടക്കമിട്ട 'വാർഡ് വിമുക്തി' പദ്ധതിക്ക് പുതുജീവൻ നൽകിയത്. എല്ലാ തദ്ദേശ വാർഡുകളിലും വിമുക്തി യൂണിറ്റ് ആരംഭിച്ചു. പദ്ധതിയുടെ ചുമതല ഡെപ്യൂട്ടി കമ്മിഷണർമാർക്കാണ്. ഇവ ഗുണകരമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
വാർഡ് വിമുക്തി
കുടുംബശ്രീ, ജാഗ്രതാ മിഷൻ എന്നിവയുടെ സഹായമുണ്ട്. വാർഡിലെ ജനപ്രതിനിധി, കുടുംബശ്രീ സി.ഡി.എസ് അംഗം, ജാഗ്രതാ മിഷൻ ഭാരവാഹി, എക്സൈസ് പ്രിവിന്റീവ് ഓഫീസർ, പൊതുപ്രവർത്തകർ എന്നിവരാണ് യൂണിറ്രിലെ അംഗങ്ങൾ. പ്രതിമാസം യോഗം ചേർന്ന് പ്രവർത്തന റിപ്പോർട്ട് എക്സൈസിന് കൈമാറും. ഓൺലൈനായും യോഗം ചേരാറുണ്ട്.
വിളിയെത്തി, പിടിവീണു
എറണാകുളം മുളവുകാടുള്ള ഒരു വാർഡിൽ അടുത്തിടെയാണ് വിമുക്തി യൂണിറ്റ് ആരംഭിച്ചത്. നിരോധിത പുകയില ഉത്പന്നങ്ങൾ വില്ക്കുന്നതായി യൂണിറ്റ് അംഗത്തിന്റെ വിളിയെത്തി. എക്സൈസ് പാഞ്ഞെത്തി. വില്പനക്കാരൻ അറസ്റ്റിലുമായി. സംസ്ഥാനത്തെ യൂണിറ്റുകളിൽ നിന്ന് നിരവധി കാളുകളാണ് എക്സൈസിലേക്ക് എത്തുന്നത്.
പ്രവർത്തനം
• ലഹരി വില്പനയ്ക്ക് കടിഞ്ഞാണിടൽ
• വീടുകൾ തോറും ബോധവത്കരണം
• ലഹരി അടിമകളെ കണ്ടെത്തി ചികിത്സിക്കുക
• സമൂഹത്തിന് ഉപകാരികളായി ഇവരെ മാറ്റുക
ശ്രദ്ധയും നേർക്കൂട്ടവും
പ്രൊഫഷണൽ കോളേജുകളിലും 'ശ്രദ്ധ' എന്ന പേരിലും ഹോസ്റ്റലുകളിൽ 'നേർക്കൂട്ടം' എന്ന പേരിലും യൂണിറ്രുകൾ പ്രവർത്തിക്കുന്നു. കാമ്പസിലെ ലഹരി ഉപയോഗവും വില്പനയും കുറയ്ക്കുകയാണ് ലക്ഷ്യം. സ്കൂളുകളിലും ആർട്ട്സ് കോളേജുകളിലും നേരത്തെ യൂണിറ്റുകൾ ആരംഭിച്ചിരുന്നു.
വാർഡുകളിലെ വിമുക്തി യൂണിറ്റുകൾ ഊർജിതമാക്കിയിട്ടുണ്ട്. ലഹരി ഉപയോഗവും വില്പനയും ചെറുക്കാൻ ഇവ സഹായിക്കുന്നു. ഇത് വലിയ മാറ്റമുണ്ടാക്കും."
കെ.കെ. അനിൽകുമാർ
ഡെപ്യൂട്ടി കമ്മിഷണർ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |