അബുദാബി: 50 വർഷത്തിനിടെ ആദ്യമായി ഏറ്റവും വലിയ നിയമ പരിഷ്ക്കരണത്തിന് അംഗീകാരം നൽകി യു.എ.ഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.രാജ്യത്തെ സാമ്പത്തിക, നിക്ഷേപക, വാണിജ്യ സാദ്ധ്യതകൾ ശക്തിപ്പെടുത്താനും സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനും വ്യക്തിയുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഉതകുന്ന ബൃഹത്തായ മാറ്റങ്ങളാണ് പുതിയ നിയമ പരിഷ്ക്കരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.പുതുതായി ഏർപ്പെടുത്തിയതോ നേരത്തേ ഉള്ളതിൽ ഭേദഗതി വരുത്തിയതോ ആയ 40 നിയമങ്ങൾക്കാണ് ശനിയാഴ്ച അംഗീകാരം നൽകിയത്. സ്ത്രീകൾ, ഗാർഹിക ജീവനക്കാർ തുടങ്ങിയവർക്ക് കൂടുതൽ സംരക്ഷണം നൽകുന്നതും വിവാഹേതര ബന്ധങ്ങൾക്ക് നിലവിലുള്ള വിലക്കുകൾ ലഘൂകരിക്കുന്നതുമായ നിയമങ്ങളും ഇതിൽ ഉൾപ്പെടും. ജനുവരി രണ്ടു മുതൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും
ബലാത്സംഗത്തിന് ജീവപര്യന്തം, വധശിക്ഷ
പുതിയ നിയമപ്രകാരം ബലാത്സംഗത്തിനും അനുവാദത്തോടെയല്ലാത്ത ലൈംഗിക ബന്ധത്തിനും ജീവപര്യന്തം തടവാണ് ശിക്ഷ. എന്നാൽ, ബലാത്സംഗത്തിന് ഇരയായത് 18 വയസ്സിന് താഴെയുള്ളവരോ ഭിന്നശേഷിക്കാരോ ചെറുത്തുനിൽക്കാൻ കഴിവില്ലാത്തവരോ ആണെങ്കിൽ വധശിക്ഷയോ 25 വർഷം വരെ തടവുശിക്ഷയോ ലഭിച്ചേക്കാം. ആളുകളോട് സഭ്യേതരമായി പെരുമാറിയാൽ 10,000 ദിർഹം പിഴയും തടവുമാണ് ശിക്ഷ. കുറ്റകൃത്യത്തിനിടയിൽ ഭീഷണിയോ ശക്തിയോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 20 വർഷം വരെ തടവ് ലഭിച്ചേക്കും.
വിവാഹേതര ലൈംഗിക ബന്ധത്തിന് വിലക്കില്ല
പുതിയ നിമയ പ്രകാരം 18ന് വയസ്സിന് മുകളിലുള്ളവരുമായി പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ല. ഭർത്താവോ, ഭാര്യയോ, രക്ഷിതാവോ പരാതിപ്പെടുന്ന പക്ഷം മാത്രമേ ഇത് കുറ്റമാവൂ. ഇത്തരം സന്ദർഭങ്ങളിൽ ആറു മാസത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കാം. ശിക്ഷ വേണ്ടെന്നു വയ്ക്കാൻ ഭാര്യയ്ക്കും ഭർത്താവിനും രക്ഷിതാക്കൾക്കും അധികാരമുണ്ട്.
ഓൺലൈൻ കുറ്റകൃത്യങ്ങൾക്ക് അതിശക്തമായ ശിക്ഷയാണ് പുതിയ നിയമം അനുശാസിക്കുന്നത്.
21വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകരുത്
21 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നതും, മദ്യം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. കൂടാതെ, രാജ്യത്തിന് പുറത്തുവച്ചാണെങ്കിലും യു.എ.ഇ പൗരനെ വധിക്കുന്നവർക്കും യു.എ.ഇയുടെ ഫെഡറൽ നിയമം ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |