തൃശൂർ: സാമ്പത്തിക മേഖലയിൽ കയറ്റുമതിക്ക് നിർണായക സ്ഥാനമുണ്ടെന്നും കയറ്റുമതിക്ക് മികച്ച പിന്തുണ നൽകാൻ കഴിയുന്ന ആയുർവേദ മരുന്നുകളുടെ പങ്ക് നാലുവർഷത്തിനകം ആയിരം കോടിയിലെത്തിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും കേന്ദ്രവാണിജ്യ മന്ത്രാലയത്തിന് കീഴിലെ വിദേശവ്യാപാര വിഭാഗം നടത്തിയ ശില്പശാലയിൽ വിദഗ്ദ്ധർ.
ആയുർവേദ ഔഷധ നിർമ്മാതാക്കളുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞും പരിഹരിച്ചും ഈ മേഖലയെ ശക്തിപ്പെടുത്തുമെന്നും ഉദ്ഘാടനം നിർവഹിച്ച വിദേശ വ്യാപാര ജോയിന്റ് ഡയറക്ടർ കെ.എം. ഹരിലാൽ പറഞ്ഞു. ആയുർവേദ ഔഷ ധനിർമാതാക്കളുടെ ദേശീയ സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ ഇതുസംബന്ധിച്ച വിഷയങ്ങൾ അവതരിപ്പിച്ചു.
തൃശൂരിനെ കേരളത്തിലെ ആയുർവേദ കയറ്റുമതി ഹബ്ബാക്കാൻ ഉദ്ദേശിച്ചാണ് ശിൽപ്പശാല സംഘടിപ്പിച്ചതെന്ന് നേതൃത്വം നൽകിയ ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് കേരള മേധാവി എം.സി. രാജീവ് പറഞ്ഞു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാക്കേജിംഗ് അസിസ്റ്റന്റ് ഡയറക്ടർ ശ്വേതാ ഷെട്ടി, ആയുർവേദ വിഭാഗം ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ ഡോ. ജയ. വി. ദേവ്, സംസ്ഥാന ഔഷധസസ്യ ബോർഡ് സി.ഇ.ഒ: ഡോ. ഹൃദീക്ക്, ജില്ലാ വ്യവസാ യകേന്ദ്രം ജനറൽ മാനേജർ കൃപകുമാർ, എ. മാധവൻ, സുരേഷ് ബാബു, ജോയിച്ചൻ കെ. എരിഞ്ഞേരി എന്നിവർ പ്രസംഗിച്ചു. നൂറോളം പേർ നേരിട്ടും ആയിരത്തിലേറെ പേർ ഓൺ ലൈനായും സംബന്ധിച്ചു.
350 കോടി രൂപ മാത്രമാണ് ആയുർവേദ മേഖലയിലെ ഇപ്പോഴത്തെ കയറ്റുമതി. ഇത് ഉടൻ ആയിരം കോടിയിലെത്തിക്കണം. വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകൾ പ്രയോജനപ്പെടുത്തണം. ആയുർവേദത്തിന് വിവിധ രാജ്യങ്ങളിൽ ഇൻഷ്വറൻസ് അംഗീകാരമില്ലാത്ത സ്ഥിതിക്ക് പരിഹാരം കാണും.
- കെ.എം. ഹരിലാൽ, വിദേശ വ്യാപാര ജോയിന്റ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |