തൊടുപുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകളിൽ പകുതിയും ഇനിയും പുനരാരംഭിക്കാതായതോടെ കഷ്ടത്തിലായി യാത്രക്കാരും നഷ്ടത്തിലായി കോർപ്പറേഷനും. കൊവിഡ് വ്യാപനം കുറഞ്ഞതോടെ എല്ലാ സർവീസുകളും പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി സംസ്ഥാന വ്യാപകമായി തീരുമാനിച്ചെങ്കിലും ജില്ലയിൽ പകുതിയോളം മാത്രമാണ് ആരംഭിക്കാനായത്. കട്ടപ്പനയിൽ നിന്നുള്ള ബംഗ്‌ളൂരു, ആനകെട്ടി, ഷോളയാർ തുടങ്ങി പല സർവീസുകളും മുടങ്ങിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ കുത്തക റൂട്ടായ ദേശീയ പാത 183 ന്റെ ഭാഗമായ കോട്ടയം കുമളി റൂട്ടിൽ പത്തു മിനിറ്റ് ഇടവേളകളിൽ ബസ് സർവീസ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അര മണിക്കൂർ ഇടവേളകളിൽ പോലും സർവീസ് നടത്താനാകുന്നില്ല. ബസുകളുടെയും ജീവനക്കാരുടെയും കുറവാണ് സർവീസുകൾ പുനരാരംഭിക്കുന്നതിന് പ്രധാന തടസമായി നിൽക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് കൊട്ടാരക്കര, ചടയമംഗലം പോലെയുള്ള വലിയ പാർക്കിംഗ് സൗകര്യമുള്ള ഡിപ്പോകളിലേക്ക് കൊണ്ടു പോയ ബസുകളൊന്നും ഇതുവരെ തിരികെയെത്തിച്ചിട്ടില്ല. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് സർവീസുകൾ വ്യാപകമായി വെട്ടിച്ചുരുക്കിയതും ജീവനക്കാരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയതും. എന്നാൽ കൊവിഡ് വ്യാപനം കുറഞ്ഞ് യാത്രക്കാർ കൂടിയപ്പോഴും സ്ഥലം മാറ്റിയ ജീവനക്കാരെയും ബസുകളും തിരികെയെത്തിക്കാൻ ഡിപ്പോയ്ക്കായില്ല. നിലവിൽ യാത്രാ ക്ലേശം രൂക്ഷമായ ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസ് വെട്ടിക്കുറയ്ക്കൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
സർവീസുകൾ പുനരാരംഭിച്ചില്ല
ലോക് ഡൗണിനു മുമ്പ് തൊടുപുഴ ഡിപ്പോയിൽ നിന്ന് 52 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ 40 സർവീസുകൾ മാത്രമാണുള്ളത്. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നടത്തുന്നതിനായി 48 ബസുകളാണ് ആകെയുള്ളത്. നേരത്തെ 65 ബസുകളുണ്ടായിരുന്നു. ബാക്കിയുള്ള ബസുകൾ ഉന്നതതല നിർദേശമനുസരിച്ച് മറ്റു ഡിപ്പോകളിലേക്കയച്ചു. ഇവ തിരികെയെത്തിച്ചിട്ടില്ല. കുമളിയിൽ ബസുകളുടെ കുറവു മൂലം നേരത്തെ 52 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 25 ഷെഡ്യൂളുകൾ മാത്രമാണുള്ളത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് 45 ഷെഡ്യൂളുകളാണ് അയച്ചിരുന്നത്. ഇപ്പോൾ ഇത് 26 ലേക്ക് ചുരുങ്ങി. നെടുങ്കണ്ടത്തു നിന്ന് 21 സർവീസുകൾ ഓപ്പറേറ്റു ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒമ്പതു സർവീസുകൾ മാത്രമാണ് നടത്തുന്നത്.
ജീവനക്കാരുടെ കുറവും പ്രതിസന്ധി
കൊവിഡ് കാലത്ത് ജില്ലയിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് പുനർവിന്യസിച്ച ജീവനക്കാരെ തിരികെ നിയമിച്ചിട്ടില്ലാത്തതിനാൽ കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വലിയ കുറവും ഡിപ്പോകളിൽ അനുഭവപ്പെടുന്നുണ്ട്. ഇത് ജില്ലയിലെ എല്ലാ ഡിപ്പോകളിലും വൻ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ജില്ലയിൽ ചില ഡിപ്പോകളിൽ ബസ് ക്ലീനിംഗ് ജീവനക്കാരുമില്ലെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നു. മുൻ കാലങ്ങളിൽ ദിവസ വേതന കെ.എസ്.ആർ.ടി.സി ജീവനക്കാരെ നിയമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത്തരം കാര്യങ്ങൾ ഇപ്പോൾ ഇല്ല.
ജനത്തിനും കഷ്ടപ്പാട്
ജീവനക്കാരുടെയും ബസുകളുടെയും കുറവ് കാരണം സർവീസുകൾ പതിവായി മുടങ്ങുന്നത് കോർപ്പറേഷന് വൻ വരുമാന പ്രതിസന്ധിയാണുണ്ടാക്കുന്നത്. സർവീസ് മുടക്കം ഗ്രാമീണ മേഖലകളിലെ യാത്രക്കാരെയും ഏറെ കഷ്ടത്തിലാക്കുന്നുണ്ട്. ജില്ലയിലെ മിക്കവാറും ഗ്രാമീണ റൂട്ടിലെ ജനത്തിന്റെ ആശ്രയം കെ.എസ്.ആർ.ടി.സി ബസുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |