കൊല്ലം: ഉടമസ്ഥനില്ലാത്ത, ഉദ്യോഗാർത്ഥികളായ നടത്തിപ്പുകാർ മാത്രമുള്ള ഒരു ന്യൂജെൻ ചായക്കട! കൊല്ലം തഴവയിലാണ് ചായയും പലഹാരങ്ങളും വായിക്കാൻ പ്രശസ്തരുടെ പുസ്തകങ്ങളുമെല്ലാം ചേർന്ന ഈ വേറിട്ട ടീഷോപ്പ് പ്രവർത്തിക്കുന്നത്. തൊഴിൽ പരിശീലനത്തിനൊപ്പം പോക്കറ്റ് മണികൂടി കണ്ടെത്തുകയെന്ന ഒരു കൂട്ടം യുവാക്കളുടെ ചിന്തയാണ് ഒക്ടോബർ 10ന് തഴവ പഞ്ചായത്ത് ഓഫീസിന് സമീപം 'ആൽക്കെമിസ്റ്റ്, സ്വപ്നം തേടുന്നവന്റെ കട' എന്ന പേരിൽ ന്യൂജെൻ ടീഷോപ്പ് തുടങ്ങാൻ പ്രചോദനമായത്.
തീവ്രപരിശീലനത്തിനൊടുവിൽ സർക്കാർ ജോലി ലഭിക്കുന്നവർ അടുത്ത ഗ്രൂപ്പിന് ഷോപ്പിന്റെ നടത്തിപ്പുചുമതല കൈമാറും. ബി. ടെക്കുകാരനായ ജിത്ത്, ബി.സി.എക്കാരനായ അജയ്, ഐ.ടി.ഐ കഴിഞ്ഞ ജോബി, ജിത്ത് എന്നിവരാണ് കടയുടെ പ്രധാന നടത്തിപ്പുകാർ.
ഒന്നരവർഷം മുമ്പ് തഴവയിൽ രൂപീകൃതമായ 'യൗധേയ' എന്ന സംഘടന പി.എസ്.സി, യു.പി.എസ്.സി പരീക്ഷകൾക്കുവേണ്ടി ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകിയിരുന്നു. അതാണ് ടീ ഷോപ്പായി മാറിയത്. ഇവിടെ നിന്ന് പരിശീലനം നേടിയ ഒരാൾ കെ.എ.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്നു. ആർമി റിക്രൂട്ട്മെന്റിനായി എട്ടുപേരെ പേരെ ഇപ്പോൾ പരിശീലിപ്പിക്കുന്നുണ്ട്.
കടയുടെ ഒരുഭാഗത്ത് തൊഴിൽ പരിശീലനത്തിനുള്ള പുസ്തകങ്ങളും മറുവശത്ത്
ആനുകാലികങ്ങളും പ്രശസ്തരുടെ പുസ്തകങ്ങളും അടുക്കിവച്ചിട്ടുണ്ട്. ചായകുടിക്കാൻ വരുന്നവർക്ക് ഇവിടെയിരുന്ന് പുസ്തകങ്ങൾ വായിക്കാം. വിലാസം ഫോൺ നമ്പരും നൽകി വീട്ടിൽ കൊണ്ടുപോകുകയും ചെയ്യാം. വൈകിട്ട് 3 മണി മുതൽ രാത്രി 8 വരെയാണ് ചായക്കടയുടെ പ്രവർത്തന സമയം.
പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ, തകഴിയുടെ ആത്മകഥ, ബെന്യാമിന്റെ ആടു ജീവിതം തുടങ്ങി പ്രശസ്ത എഴുത്തുകാരുടെ നൂറ്റി അമ്പതോളം പുസ്തകങ്ങൾ ഇവിടെയുണ്ട്. ഒന്നും പണം കൊടുത്ത് വാങ്ങിയതല്ല. എല്ലാം കൂട്ടുകാരിൽ നിന്ന് സമാഹരിച്ചതാണ്. ദിവസേന ശരാശരി 4000 രൂപ വരുമാനം ലഭിക്കുന്നുണ്ട്. അതിൽ ആയിരം രൂപ മിച്ചം കിട്ടും.
ആൽക്കെമിസ്റ്റിന്റെ നടത്തിപ്പുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |