കാസർകോട്: ആചാരങ്ങളുടെ ഭാഗമായുള്ള തെയ്യംകെട്ടിലും തൊട്ടുകൂടായ്മയുണ്ട്. അതു കാണാൻ കർണ്ണാടക അതിർത്തി വരെ പോകേണ്ട. പുരോഗമന പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള കാസർകോടിന്റെ തെക്കൻ പ്രദേശങ്ങളിലും മാവിലൻ,പുലയ, നൽക്കദായ സമുദായങ്ങളുടെ തെയ്യങ്ങൾ വണ്ണാൻ, മലയ, വേലൻ സമുദായക്കാർ കെട്ടിയാടുന്ന തെയ്യങ്ങൾ ഉറഞ്ഞാടുന്ന മതിൽകെട്ടുകൾക്ക് പുറത്താണ്. ശാന്തി പൂജാവിധികളുള്ള അമ്പലങ്ങളിലെ ആരാധനാമൂർത്തികളുടെ കോലങ്ങൾക്ക് അതെ ക്ഷേത്രത്തിന്റെ മതിൽകെട്ടിലേക്കും പ്രവേശനമില്ലെന്ന വൈരുദ്ധ്യവും തെയ്യപ്രപഞ്ചത്തിലുണ്ട്.
ദളിതന്റെ തെയ്യങ്ങൾ മിക്കതും കാര്യസ്ഥന്റെ നിലയിലാണ്. ഈ തെയ്യത്തിന് ഇരിക്കാൻ പീഠം പോലുമുണ്ടാകാറില്ല.ദളിതരുടെ പ്രധാന തെയ്യങ്ങളിലൊന്നായ 'പേതാളൻ' തെയ്യത്തെ 'കാട്ടുമൂർത്തി' എന്ന് വിളിച്ചതിനെ തുടർന്ന് 2017 ൽ മടിക്കൈയിലെ ഒരു തറവാട്ടിൽ വലിയ തർക്കമുണ്ടായിരുന്നു. മറ്റൊരു തറവാട്ടിൽ അതിർത്തി ഭേദിച്ച് കീഴ്ജാതിക്കാരുടെ തെയ്യം കയറിയെന്ന ആരോപണം കോള് നൽകുന്ന ഘട്ടത്തിൽ വലിയ തർക്കത്തിലെത്തി. . കിഴക്കൻ പ്രദേശത്തെ പ്രസിദ്ധമായ ഒരു തറവാട്ടിൽ വരമ്പിന് താഴെയാണ് മാവിലന്റെ 'ഭഗവതി'യുടെ സ്ഥാനം. ദൂരെ നിന്ന് വിളിച്ചു ചോദിച്ചുവേണം തെയ്യത്തിന് കാര്യങ്ങൾ നിവർത്തിക്കാൻ. അടിയാളന്റെ തെയ്യത്തിന് പുറപ്പാടാകാനും തീച്ചാമുണ്ഡിക്ക് അഗ്നിപ്രവേശനത്തിനും കിട്ടുന്ന സ്ഥലം ചരലുകൾ നിറഞ്ഞതായിരിക്കും. കനൽ വാരിക്കൂട്ടുമ്പോള്‍ ചുട്ടുപഴുത്ത ചരൽക്കല്ലുകളും കുന്നുകൂടും. കനലിനേക്കാൾ അപകടകാരിയാണ് തീക്കല്ല് നിറഞ്ഞ മേലേരിയെന്ന് തെയ്യംകെട്ടുകാർ പറയും.
പഡ്രെയിലെ ക്ഷേത്രത്തിൽ ജടാധാരി തെയ്യം കെട്ടുന്നത് നൽക്കദായ വിഭാഗമാണ് . ദൈവത്തിന്റെ വേഷവിധാനങ്ങൾ അഴിച്ചുകഴിഞ്ഞാൽ ഇവർ ക്ഷേത്രത്തിൽ പ്രവേശനമില്ലാത്ത വിഭാഗമാകും.
മുഴങ്ങുന്നുണ്ട് 'പൊട്ടന്റെ ചിരി"
ക്രിമിനൽ കേസിൽപെട്ടയാളുടെ വൃക്കദാനത്തിന് അനുമതി നിഷേധിച്ച എറണാകുളം ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ പയ്യന്നൂർ സ്വദേശിയായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ തോറ്റം പാട്ടിലെ പ്രസിദ്ധമായ വരികൾ വിവരിച്ചത് മാസങ്ങൾക്ക് മുമ്പാണ്.
'നീങ്കളെ കൊത്ത്യാലും ചോരല്ലെ ചൊവ്വറ് ?, നാങ്കളെ കൊത്ത്യാലും ചോരല്ലെ ചൊവ്വറ് ?, പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന് ?, തീണ്ടിക്കൊണ്ടല്ലെ കുലം പിശക്ന്ന് !'
ജാതി മേധാവിത്വത്തിനെതിരെ ചാട്ടുളി പൊലെ തുളച്ചു കയറിയ ചണ്ഡാളന്റെ ചോദ്യത്തിന് മുന്നിൽ ശങ്കരാചാര്യർ വിറച്ചു പോയെന്നാണ് ഐതിഹ്യം. ദേവശാസ്ത്രത്തിന്റെയും നീതിമാർഗത്തിന്റെയും വെളിച്ചത്തിൽ ജാതിഭേദവും ഉച്ചനീചത്വവും കൽപിക്കുന്നത് അർത്ഥശൂന്യമാണെന്ന് സമർത്ഥിക്കുന്ന ആ ചണ്ഡാള രൂപമാണ് അജ്ഞാനത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന പൊട്ടൻ ദൈവമായി ആരാധിക്കപ്പെടുന്നത്. പൊട്ടൻ തെയ്യത്തെ അങ്ങേയറ്റം ഭക്തിയോടെ കെട്ടിയാടുകയും ജാതീയത കൊണ്ടുനടക്കുകയും ചെയ്യുന്ന വൈരുദ്ധ്യം ഇന്നും നാട്ടിൽ കാണാനുണ്ട്. കേരളം മുഴുവനും പൊട്ടൻ തെയ്യംകെട്ടിയാടണമെന്നാണ് അന്തരിച്ച നടൻ പി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൻ കൂടിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ.
അവസാനിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |