കൊച്ചി: കൊവിഡ് കാലത്തെ വിരസതയിൽ നിന്ന് കലാസ്വാദനത്തിന്റെ ആഹ്ളാദത്തിലേക്ക് ജനങ്ങളെ നയിക്കാൻ വൈപ്പിനിലെ ഫോക്‌ലോർ ഫെസ്റ്റിന് തുടക്കമായി. രണ്ട് വർഷത്തിനിടെ ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ കലാമേളയാണ് വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റ്. വിപുലമായ പരിപാടികൾ ഡിസംബർ 28 മുതൽ 31 വരെയാണെങ്കിലും ഇതിന് മുന്നോടിയായുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചു.
ആദ്യഘട്ടമായി വൈപ്പിൻ- മുനമ്പം റോഡിന്റെ ഇരുവശങ്ങളിലെയും മതിലുകളിൽ ഗ്രാഫിറ്റികൾ (മതിൽ ചിത്രങ്ങൾ) റെഡിയായി തുടങ്ങി. 75 ചുമരുകളാണ് ചിത്രമതിലുകളാവുന്നത്. ഒരു കിലോമീറ്ററിൽ 3 മതിൽ ചിത്രങ്ങളുണ്ടാകും.
കൊച്ചി നഗരത്തിലെയും വൈപ്പിൻ മേഖലയിലെയും പ്രശസ്തരും അപ്രശസ്തരുമായ 300 കലാകാരന്മാരാണ് ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുന്നത്. വൈപ്പിനിൽ വേരുകളുള്ള ചിത്രകാരൻ മനുമോഹൻ പള്ളിവാതുക്കലാണ് നേതൃത്വം നൽകുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് ഒരു ദ്വീപിൽ ഗ്രാഫിറ്റികൾ ഇങ്ങനെ അണിനിരക്കുന്നത്. കേരളത്തിലെ ഫോക്‌ലോർ കലകളെ സംബന്ധിച്ച ദൃശ്യഭാവനകളാണ് ഗ്രാഫിറ്റികളിൽ. ഡിസംബർ 15 വരെയാണ് ഗ്രാഫിറ്റി രചന. എളങ്കുന്നപ്പുഴയിൽ പൂട്ടിക്കിടക്കുന്ന സുജാത തിയറ്ററിന്റെ ചുമരാണ് ഇതിൽ ഏറ്റവും വലുത്. ഇന്ന് വൈപ്പിൻ ഗവ.കോളേജിന്റെ മതിലുകളിൽ ചിത്രരചന ആരംഭിക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ എം.എ.ബേബിയാണ് ഉദ്ഘാടനം നിർവഹിക്കുക. കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എയും പങ്കെടുക്കും.
ഫോക്ക്ലോർ കലാരൂപങ്ങളുടെ, ഫോക്ക്ലോർ ഘോഷയാത്രയുടെ, ഫോക്ക്ലോർ ഫിലിം ഫെസ്റ്റിന്റെ, നാടൻ ഭക്ഷണവിഭവമേളകളുടെ ദിനരാത്രങ്ങളാണ് വൈപ്പിൻ മണ്ഡലത്തിലെ വിവിധ വേദികളിൽ അരങ്ങേറുക. പുതുവൈപ്പ്, വളപ്പ്, കുഴുപ്പിള്ളി, ചെറായി, മുനമ്പം ബീച്ചുകളും മൈതാനങ്ങളും കടമക്കുടിയും പൊക്കാളിപ്പാടങ്ങളുമെല്ലാം വേദികളാകും. 500ഓളം കലാകാരന്മാരാണ് പങ്കെടുക്കുക. ഡിസംബർ 28 മുതൽ 31വരെയാണ് ആഘോഷം പൂർണതയിലെത്തുക. 28ന് മുനമ്പം ബീച്ചിലാണ് കൊടിയേറ്റം. 31ന് അർദ്ധരാത്രി 12ന് നിശബ്ദ കരിമരുന്ന് പ്രയോഗത്തോടെ വളപ്പ് ബീച്ചിൽ പുതുവർഷത്തെ വരവേറ്റാകും വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന് കൊടിയിറക്കം.
• വൈപ്പിൻ ഫോക്ക്ലോർ ഫെസ്റ്റ് (വി.എഫ്.എഫ്) എന്ന പേരിൽ ഡിസംബർ 1 മുതൽ ഒരുമാസക്കാലം വൈപ്പിൻ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന സാംസ്ക്കാരിക ടൂറിസം പരിപാടികൾ. കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ ചെയർമാനായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ്. ബിനാലേയുടെ സ്ഥാപക സംഘാടകനായിരുന്ന ബോണി തോമസാണ് കോഓർഡിനേറ്റർ.
• ഗ്രാഫിറ്റി
മതിൽചിത്രം എന്ന് സാമാന്യമായി പറയാം. 2012ൽ കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഗ്രാഫിറ്റി കേരളത്തിന്റെ പൊതുവിടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |