ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാനങ്ങൾ അനാസ്ഥ കാട്ടുന്നുവെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര, ബംഗാൾ, രാജസ്ഥാൻ, യു.പി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ കൊവിഡ് കൈകാര്യം ചെയ്യുന്ന രീതിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
ജസ്റ്റിസ് എം.ആർ.ഷാ, ജസ്റ്റിസ് ബി.വി. നാഗരത്ന്ന എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.
മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒട്ടും തൃപ്തരല്ലെന്നും മഹാരാഷ്ട്ര സർക്കാരിനെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
എത്ര കേസുകളാണ് ഉള്ളതെന്ന കോടതിയുടെ ചോദ്യത്തിന് കണക്ക് ലഭ്യമല്ലെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ അഭിഭാഷകന്റെ മറുപടി. ഓരോ ദിവസവും അപേക്ഷയുടെ എണ്ണം കൂടുകയാണെന്നും ഒരു ലക്ഷത്തിലധികം കേസുകൾ പരിശോധിച്ചു വരികയാണെന്നും അഭിഭാഷകൻ പറഞ്ഞു. മറുപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ രജിസ്റ്റർ ചെയ്യാൻ പോർട്ടൽ ആരംഭിക്കാത്തതിനെയും കോടതി വിമർശിച്ചു. യു.പിയിൽ നഷ്ടപരിഹാരം നൽകുന്നതിന് രജിസ്റ്റർ ചെയ്യേണ്ട പോർട്ടലിനെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെ പ്രചരണം നൽകാനും ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത മുഴുവനാളുകൾക്കും വെള്ളിയാഴ്ചയ്ക്കകം നഷടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു. ഗുജറാത്തിൽ 12000 അപേക്ഷകളാണ് ലഭിച്ചതെന്നും 7000 പേർക്ക് നഷ്ടപരിഹാരം കൊടുത്തുവെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.
കേസിൽ 10 ന് വീണ്ടും വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |