കൊല്ലം: ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുൾ ലത്തീഫ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന്റെ ചെന്നൈയിലെ ഓഫീസിലെത്തി മൊഴി നൽകി.
ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങൾക്കുള്ള സംശയങ്ങൾ അബ്ദുൾ ലത്തീഫ് സി.ബി.ഐ സംഘത്തോട് വ്യക്തമാക്കി. ഫാത്തിമ പറഞ്ഞിട്ടുള്ള കോളേജിലെ ദുരനുഭവങ്ങളും പങ്കുവച്ചു. മുൻ മേയർ വി. രാജേന്ദ്രബാബു, ഹൈക്കോടതി അഭിഭാഷകൻ മുഹമ്മദ് ഷാ എന്നിവരും സി.ബി.ഐക്ക് മൊഴി നൽകി. വഖഫ് ബോർഡ് ചെയർമാൻ അബ്ദുൾ റഹിം, തമിഴ്നാട് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പീറ്റർ അൽഫോൺസ് എന്നിവർക്കും അന്വേഷണം കാര്യക്ഷമമാക്കാനുള്ള ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകി. ഇന്ന് രാവിലെ 10ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ നേരിൽ കണ്ട് ഇഴഞ്ഞുനീങ്ങുന്ന സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് ആശങ്ക പങ്കുവയ്ക്കും.
2019 നവംബർ 9നാണ് ഹ്യൂമാനിറ്റീസ് ഇന്റഗ്രേറ്റഡ് എം.എ ഒന്നാം വർഷ വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പഠനത്തിൽ സമർത്ഥയായിരുന്ന ഫാത്തിമ ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫാത്തിമ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽ ആത്മഹത്യ സന്ദേശം കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന സംശയം ബലപ്പെട്ടു. അതോടെ അദ്ധ്യാപകർ അടക്കമുള്ളവർ സംശയ നിഴലിലായി. ചെന്നൈ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് ചെന്നൈ സിറ്റി പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശ പ്രകാരം കേസ് സി.ബി.ഐ ഏറ്റെടുത്തു. രണ്ട് വർഷം സി.ബി.ഐ അന്വേഷണം നടത്തിയിട്ടും ദുരൂഹത നീക്കാനായില്ല. ഒരുവർഷം മുമ്പ് സി.ബി.ഐ സംഘം ഫാത്തിമയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാനാണ് അബ്ദുൾ ലത്തീഫിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |