ചൈനയുമായും പാകിസ്ഥാനുമായുമുളള ഇന്ത്യയുടെ അതിർത്തി പ്രശ്നങ്ങൾ എല്ലാകാലത്തും ഇന്ത്യൻ പ്രതിരോധത്തിന് തലവേദനയാണ്. ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പ്രാപ്തിയും ധൈര്യവും പ്രകടമാക്കിയതിലൂടെ രാജ്യത്തിന്റെ 57ാം കരസേന മേധാവി എന്ന പദവിയിൽ നിന്നും ആദ്യത്തെ സംയുക്ത സേനാ മേധാവി എന്ന പദവിയിലേക്ക് എത്തിച്ചേർന്നയാളാണ് ജനറൽ ബിപിൻ റാവത്ത്.
പഠനകാലത്തെ മികവ് ഔദ്യോഗിക ജീവിതത്തിലും കാഴ്ചവച്ചയാളാണ് ബിപിൻ റാവത്ത്. 2020 ജനുവരി ഒന്നിന് ആ പദവി ഏറ്റെടുത്ത ശേഷം ഇന്ത്യയുടെ കര നാവിക വ്യോമ സേനാ പ്രവർത്തനങ്ങളിൽ മികവുറ്റ ശ്രദ്ധയാണ് അദ്ദേഹം പുലർത്തിയത്.
ഉത്തരാഖണ്ഡിലെ പൗരി എന്ന മലയോര പട്ടണത്തിൽ ഒരു ഹിന്ദു രജപുത്ര കുടുംബത്തിലാണ് 1958 മാർച്ച് 16ന് ബിപിൻ റാവത്ത് ജനിച്ചത്. അച്ഛൻ ലക്ഷ്മൺ സിംഗ് റാവത്തും ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നു. ലഫ്‌റ്റനന്റ് ജനറലായിരുന്നു അദ്ദേഹം. സൈനിക ഉദ്യോഗസ്ഥനായ പിതാവിന്റെ കാർക്കശ്യവും കർമ്മകുശലതയും ബിപിനും സൈനിക മേഖല തിരഞ്ഞെടുക്കാൻ പ്രേരണയായി.
ഡെറാഡൂണിലും ഷിംലയിലുമുളള സ്വകാര്യ സ്‌കൂളുകളിലെ പഠനശേഷം ബിപിൻ റാവത്ത് മഹാരാഷ്ട്രയിലെ ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. തുടർന്ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിലും. ഇവിടെ വച്ച് മികവിനുളള 'സ്വാർഡ് ഓഫ് ഓണർ' അദ്ദേഹത്തിന് ലഭിച്ചു. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്രാഫ് കോളേജിൽ നിന്ന് ബിരുദം നേടി 1978ൽ 11 ഗൂർഖാ റൈഫിൾസ് അഞ്ചാം ബറ്റാലിയനിൽ ജോലിയിൽ പ്രവേശിച്ചു.
നാല് പതിറ്റാണ്ട് നീണ്ട സൈനിക ജീവിതത്തിൽ ബ്രിഗേഡ് കമാന്റർ, ജനറൽ ഓഫീസർ കമാന്റിംഗ് ഇൻ ചീഫ്, തുടർന്നും പല പ്രധാന പദവികൾ വഹിച്ച ശേഷം 2016 സെപ്തംബർ ഒന്നിന് വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി അദ്ദേഹം നിയമിതനായി. തുടർന്ന് അതേവർഷം ഡിസംബർ 31ന് ജനറൽ ദൽബീർ സിംഗ് സുഹാഗ് വിരമിച്ചതോടെ അദ്ദേഹം കരസേനാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു.
2016ലെ സർജിക്കൽ സ്‌ട്രൈക്കുകളിൽ നിർണായക തീരുമാനമെടുത്തയാളെന്ന നിലയിലാണ് ബിപിൻ റാവത്ത് ആ പദവിയിലെത്തിയത്. പാക് അധിനിവേശ കാശ്മീർ അതിർത്തി കടന്നുളള ഇന്ത്യൻ സേനയുടെ ആ ഓപ്പറേഷൻ ഡൽഹിയിൽ നിന്നും നേരിട്ട് നിയന്ത്രിച്ചത് ബിപിൻ റാവത്തായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |