കൊച്ചി: പതിനഞ്ച് വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം സൗത്ത് സ്‌റ്റേഷനിലെ ഇലക്ട്രിക് ലോക്കോഷെഡ്ഡ് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഇവിടേക്ക് രണ്ട് ഇലക്ട്രിക് എൻജിനുകൾ അനുവദിച്ച് റെയിൽവേ ഉത്തരവായി. ദിവസങ്ങൾക്കകം എൻജിനുകൾ എത്തുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഷെഡ്ഡിലേക്കുള്ള വൈദ്യുതി കണക്ഷനും ഉടൻ ലഭിക്കും. എൻജിനുകളുടെ പരിപാലനവും അറ്റകുറ്റപ്പണിയും എറണാകുളം ഇലക്ട്രിക് ലോക്കോ ഷെഡ്ഡിന്റെ ചുമതലയിലായിരിക്കും. 50 എൻജിനുകളുടെ അറ്റകുറ്റപ്പണി നടത്താൻ ഇവിടെ സൗകര്യമുണ്ടാവും. മറ്റ് എൻജിനുകളുടെ അറ്റകുറ്റപ്പണിയും നിർവഹിക്കാനാകും. സൗത്ത് സ്‌റ്റേഷനിലെ ഡീസൽ ഷെഡ്ഡിനോട് അനുബന്ധിച്ചാണ് ഇലക്ട്രിക് ഷെഡ്ഡിന്റെ പ്രവർത്തനം. 327 ജീവനക്കാരാണ് ഇവിടെയുള്ളത്. നിർമ്മാണം പൂർത്തിയായിട്ടും സാങ്കേതികകാരണങ്ങൾ പറഞ്ഞ് ഇലക്ട്രിക് ലോക്കോ ഷെഡ്ഡിലേക്ക് വൈദ്യുതി കണക്ഷൻ നൽകിയിരുന്നില്ല.
കേരളത്തെ തഴഞ്ഞു
സംസ്ഥാനത്തു കൂടി സർവീസ് നടത്തുന്ന 90 ശതമാനം ട്രെയിനുകളും ഇലക്ട്രിക്കൽ എൻജിനുകളാണ്. അറ്റകുറ്റപ്പണികൾക്കായി ഇതെല്ലാം തമിഴ്നാട്ടിലേക്കാണ് അയച്ചിരുന്നത്. ഈറോഡ്, ആർക്കോണം, റോയാപുരം എന്നിവിടങ്ങളിലായി തമിഴ്നാടിന് നാല് ഇലക്‌ട്രിക്കൽ ഷെഡുകളാണുള്ളത്. എറണാകുളം ഡീസൽ ഷെഡ് വൈദ്യുതീകരിച്ചെങ്കിലും വൈദ്യുതി എൻജിനുകൾ ലഭ്യമാക്കിയിരുന്നില്ല. 1.1 കോടി രൂപ ചെലവിൽ വൈദ്യുതി എൻജിനുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടും കമ്മിഷൻ ചെയ്യുകയോ എൻജിനുകൾ എത്തിക്കുകയോ ചെയ്തില്ല. എറണാകുളത്തേക്ക് വൈദ്യുതി എൻജിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ആർ.ഇ.യു ലോക്കോ ഷെഡ് സ്റ്റാഫ് കൗൺസിൽ വർഷങ്ങളായി നടത്തിയ ഇടപെടലാണ് ഇപ്പോൾ ഫലം കണ്ടത്.
സംസ്ഥാനത്ത് ഇതാദ്യം
സതേൺ റെയിൽവേയുടെ കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരേയൊരു എൻജിൻ അറ്റകുറ്റപ്പണി ഷെഡാണ് എറണാകുളം സൗത്തിലുള്ളത്. ഇത് ഇലക്ട്രിക് ഷെഡാക്കി മാറ്റുന്നതിന് 1997 ൽ അന്നത്തെ റെയിൽവെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെയിൽവേ ബോർഡിന് നിർദ്ദേശം നൽകി. 2005 -06 ലെ റെയിൽവേ ബഡ്ജറ്റിൽ ഇക്കാര്യം പരാമർശിച്ചെങ്കിലും ഫണ്ട് അനുവദിച്ചത് തമിഴ്‌നാടിനാണ്. അതനുസരിച്ച് റോയാപുരത്ത് ഇലക്ട്രിക് ഷെഡ് പണിതത് കേരളത്തിന് തിരിച്ചടിയായി.
സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് 2017 ൽ സൗത്ത് ഡീസൽ ഷെഡിന്റെ വൈദ്യുതീകരണ ജോലികൾ പൂർത്തികരിച്ചു. ജീവനക്കാർക്ക് പരിശീലനവും നൽകി. അന്നുതുടങ്ങിയ കാത്തിരിപ്പാണ് ഇപ്പോൾ അവസാനിച്ചത്.
മംഗളയിൽ അത്യാധുനിക കോച്ചുകൾ
കൊച്ചി: എറണാകുളം–നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസിന്റെ ആധുനിക എൽ.എച്ച്.ബി (ലിങ്ക് ഹോഫ്‌മാൻ ബുഷ്) കോച്ചുകൾ ഉപയോഗിച്ചുള്ള ആദ്യ സർവീസ് ഇന്നലെ ആരംഭിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണു എറണാകുളത്തു നിന്ന് ഡൽഹിക്കുള്ള പ്രതിദിന ട്രെയിനായ മംഗളയ്ക്കു പുതിയ കോച്ചുകൾ ലഭിച്ചത്. പഴകിയ തുരുമ്പിച്ച കോച്ചുകൾ മാറ്റി പുതിയതു നൽകണമെന്ന യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് ഇതോടെ പരിഹാരമായി.
ജർമൻ സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന എൽ.എച്ച്.ബി കോച്ചുകൾ വേഗം കൂടിയതും സുരക്ഷിതവുമാണ്. അപകടമുണ്ടായാൽ കോച്ചുകൾ പരസ്പരം ഇടിച്ചു കയറുമെന്ന ഭയം വേണ്ട. സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മിതമാണ്. ഓരോ കോച്ചിലും സി.സി.ടി.വി. കാമറ, വാട്ടർ ഫിൽട്ടർ, ബയോ വാക്വം ടോയ്‌ലറ്റുകൾ, സ്‌മോക്ക് ഡിറ്റക്ടർ തുടങ്ങിയ സൗകര്യങ്ങളുണ്ട്. മംഗളയുടെ മൂന്ന് സെറ്റ് കോച്ചുകളാണു ആദ്യ ഘട്ടത്തിൽ എൽ.എച്ച്.ബി യാകുന്നത്. മൂന്നു റേക്കുകൾ കൂടി വൈകാതെ എൽ.എച്ച്.ബിയാക്കും. രണ്ടരക്കോടി രൂപയാണു ഒരു കോച്ചിന്റെ വില. എറണാകുളം–പട്‌ന ട്രെയിനിനു ജനുവരിയിൽ എൽ.എച്ച്. ബി കോച്ചുകൾ അനുവദിക്കുമെന്നു ഏരിയ മാനേജർ നിതിൻ നോർബർട്ട് പറഞ്ഞു. കന്നി യാത്രയ്ക്കു മംഗളം നേരാൻ ഹൈബി ഈഡൻ എം. പി സ്റ്റേഷനിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |