ഷൊർണൂർ: വേദോപനിഷത്തുകളെയും പുരാണ ഇതിഹാസങ്ങളെയും മഹർഷിവര്യരെയും മറ്റും വായിച്ചെടുത്ത ആത്മീയ ജ്ഞാനം പ്രഭാഷണത്തിലൂടെ പങ്കിടുകയാണ് ഷൊർണൂർ മഞ്ഞക്കാട് കെഴുക്കൂട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ മാസ്റ്റർ (72). ഇതുവരെ ആയിരത്തിലധികം പ്രഭാഷണങ്ങൾ പിന്നിട്ടു കഴിഞ്ഞു ഈ റിട്ട. അദ്ധ്യാപകൻ വേദങ്ങളെയും ഉപനിഷത്തുകളെയും രാമായണത്തെയും ഭഗവത്ഗീതയെയും ഭാഗവതത്തെയും ആത്മീയ അന്വേഷിയുടെ മനസോടെ വിശകലനം ചെയ്‌തെടുക്കുകയാണ്. സർവ്വ ജ്ഞാനികളായ മഹർഷിവര്യൻമാരുടെ ജീവചരിത്രവും വായിച്ചെടുക്കുന്നു.
വേദോപനിഷത്തുകളും മറ്റും പറഞ്ഞുവച്ച സത്യധർമ്മങ്ങളെ ലളിതമായ ഭാഷയിൽ വ്യാഖ്യാനിച്ച് സമൂഹത്തിന്റെ നന്മയ്ക്ക് സമർപ്പിക്കുന്നതാണ് ആത്മീയ പ്രഭാഷണം. ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, ശ്രീശങ്കരാചാര്യർ, ശ്രീനാരായണഗുരു, രമണമഹർഷി എന്നിങ്ങനെയുള്ള സന്ന്യാസി ജീവിതങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു.
സ്വാമി വിവേകാനന്ദന്റെ പാദം തൊട്ട ഷൊർണൂരിന്റെ മണ്ണ് മുതൽ പ്രഭാഷണത്തിന് ചരിത്ര വേദിയായ അമേരിക്കയിലെ ചിക്കാഗോ വരെ നീണ്ട ആത്മീയ സഞ്ചാരവും ഗോപാലകൃഷ്ണൻ മാഷ് നടത്തിയിട്ടുണ്ട്.ചിത്രകാരൻ കൂടിയായ മാഷ് 1500ൽ പരം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. റിട്ട. ഗവ. സ്‌കൂൾ പ്രധാന അദ്ധ്യാപികയായ ഭാര്യ ഭാരതിയും വായനയ്ക്കും യാത്രകൾക്കും കൂട്ടായിട്ടുണ്ട്. വിശ്രമ ജീവിതത്തെ ആത്മീയ ചിന്തകൾ കൊണ്ട് അർത്ഥവത്താക്കി മാറ്റുകയാണ് ഈ അദ്ധ്യാപക ദമ്പതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |