കോട്ടയം : കുമരകം കെ.ടി.ഡി.സി വളപ്പിലുള്ള പക്ഷി സങ്കേതത്തിലെ ദേശാടന പക്ഷികളിലേക്കും താറാവുകളെ ബാധിച്ച വൈറസ് പടരുമോയെന്ന് ആശങ്ക. താറാവുകൾ തീറ്റക്കായി ഇറങ്ങുന്ന തോടുകളിലും വയലുകളിലും മത്സ്യക്കുഞ്ഞുങ്ങളെ തേടി ദേശാടന പക്ഷികൾ എത്താറുണ്ട്. ഇതാണ് രോഗ വ്യാപന ഭീതിക്ക് കാരണം. കുമരകത്ത് അയ്യായിരത്തോളം താറാവുകളെ കഴിഞ്ഞ ദിവസം കൊന്നിരുന്നു. അയ്യായിരത്തോളം താറാവുകൾ രോഗം ബാധിച്ചു നേരത്തേ ചത്തു. ദേശാടന പക്ഷികളുടെ കാഷ്ടത്തിൽ നിന്നാണ് പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസ് ബാധിക്കുന്നതെന്ന പ്രചാരണമണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. താറാവുകൾക്ക് പക്ഷിപ്പനി ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ മുഴുവൻ കൊന്നൊടുക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ വർഷം താറാവുകളിലേക്ക് രോഗം പടർന്നതോടെ കുമരകത്ത് കാക്കയും കൊക്കും ചത്തിരുന്നു. ഇതോടെ പക്ഷി സങ്കേതവും അടച്ചു.
ദേശാടന പക്ഷികളുടെ താവളം
ദേശാടന പക്ഷികളുടെ താവളമെന്ന് വിശേഷിപ്പിക്കാവുന്ന കുമരകം പക്ഷി സങ്കേതത്തിൽ കൊറ്റി, എരണ്ട, നീർകാക്ക, ഞാറ, മില്ലികോഴി തുടങ്ങി നിരവധി പക്ഷികളുണ്ട്. ഇവയെ അടുത്തു കാണാൻ രണ്ട് ടവർ നിർമ്മിച്ചെങ്കിലും പരിശോധകരുടെ കുറവ് കാരണം സഞ്ചാരികളിൽ ചിലർ അനാശാസ്യ നടപടികൾക്ക് ഉപയോഗിക്കുന്നെന്ന പരാതിയെതുടർന്ന് ഒരെണ്ണം അടച്ചു. വനം വകുപ്പിന് കീഴിലാണ് പക്ഷി സങ്കേതം ഓഫീസ് ഉണ്ടെങ്കിലും ഡോക്ടർ ഇല്ലാത്തതിനാൽ രോഗ വ്യാപനമുണ്ടോ എന്ന് പരിശോധിക്കാനും സംവിധാനമില്ല. കൊവിഡിനെ തുടർന്ന് അടച്ച കെ.ടി.ഡി.സി ഹോട്ടലും അതിനോട് ചേർന്ന കുമരകം പക്ഷി സങ്കേതവും അടുത്ത കാലത്താണ് തുറന്നത്.
കുമരകം പക്ഷി സങ്കേതത്തിലെ ഒരു ദേശാടന പക്ഷി നേരത്തേ ചത്തിരുന്നു. നേച്ചർ ക്ലബ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പാസ്റ്ററല്ല എന്ന വൈറസാണ് കാരണമായി കണ്ടെത്തിയത്. താറാവുകളുടെ കൂത്തോടെ കൊന്നൊടുക്കുന്ന വൈറസ് ദോശാടന പക്ഷികളെ ബാധിക്കില്ലെന്നാണ് കരുതുന്നത്.
ഡോ.ബി.ശ്രീകുമാർ, കോട്ടയം നേച്ചർ സൈസൈറ്റി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |