കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ കാണ്ടോട് ഭാഗത്ത് പരക്കെയെന്നോണം പശുക്കൾക്ക് അജ്ഞാതരോഗം. ഇരുപതിലേറെ കർഷകർ തീരാത്ത ആശങ്കയിലാണിപ്പോൾ. ക്ഷീര വികസന വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ഇവരുടെ ആക്ഷേപം.
തുടരെയുള്ള അമറലിനു പുറമെ വായിൽ നിന്നും നുരയും പതയുമൊഴുകി പേയിളകിയ മട്ടിലുള്ള ലക്ഷണങ്ങളാണ് പശുക്കൾ കാണിക്കുന്നത്. കഴിഞ്ഞ മാസം തെക്കിനാണ്ടിയിൽ രജിന സജീവന്റെ പശു ഇങ്ങനെ രോഗം ബാധിച്ച് ചത്തിരുന്നു. മൂന്നു ദിവസം മുമ്പ് കണ്ടോട് കോളി തെറ്റുമ്മൽ സുമിത വിനോദന്റെ എട്ടു മാസം ഗർഭിണിയായ പശുവും സമാനലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. ഇതോടെ പരിസരത്തുള്ള കർഷകരൊക്കെയും വല്ലാത്ത ആധിയിലാണ്. ഈ ഭാഗത്ത് ചിലർക്ക് ഒന്നിലധികം കറവ പശുക്കളുണ്ട്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതോടെ പശുക്കൾ തീറ്റയോടു താത്പര്യം കാണിക്കുന്നില്ല.
ക്ഷീര കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് പോലും കാര്യക്ഷമതയോടെ നടപ്പാവുന്നില്ലെന്നിരിക്കെ പശുക്കളുടെ കാര്യത്തിൽ വേവലാതി പടരുകയാണ്. പഞ്ചായത്തിൽ വെറ്ററിനറി ഡോക്ടറില്ലെന്നതു കൊണ്ടുതന്നെ പെട്ടെന്നു ആരുടെയും സേവനം ലഭിക്കാത്ത അവസ്ഥയാണിപ്പോൾ.
വായ്പയെടുത്താണ് ഒട്ടുമിക്ക ക്ഷീരകർഷകരും അര ലക്ഷത്തിലേറെ വിലയുള്ള പശുക്കളെ വാങ്ങുന്നത്. പശുവിൽ നിന്ന് കിട്ടുന്ന പാൽ വിറ്റുവേണം ചെലവും വായ്പാ അടവുമെല്ലാം നടന്നുപോവാൻ.
കഴിഞ്ഞ ദിവസം വേളത്ത് ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവെ മന്ത്രി ജെ.ചിഞ്ചുറാണി ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ ഡോക്ടർമാരുടെ സേവനം എത്തിക്കുമെന്ന് പ്രഖ്യാപിച്ചതിനൊപ്പം സംസ്ഥാനത്തെ മുഴുവൻ ബ്ലോക്കുകളിലും ടെലി വെറ്ററിനറി സമ്പ്രദായം ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ലെന്നാണ് കർഷകർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |