ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ സമഗ്ര നവീകരണത്തിനുള്ള റീടെണ്ടറിൽ കരാറുകാരൻ ആവശ്യപ്പെട്ട അധിക തുക സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷ. നിലവിൽ അനുവദിച്ച തുക വിനിയോഗിക്കേണ്ട കാലാവധി കഴിഞ്ഞ ജൂലായിൽ അവസാനിച്ചു. അതിനാൽ ഫണ്ട് വിനിയോഗ കലാവധി നീട്ടുന്നതിന് ബന്ധപ്പെട്ട വകുപ്പിന്റെ ശുപാർശയോടെ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുക്കേണ്ടത്.
ആകെയുള്ള 40 ഷട്ടറുകൾ നിഷ്പ്രയാസം ഉയർത്താനും താഴ്ത്താനും കഴിയുംവിധമുള്ള അറ്റകുറ്റപ്പണികൾക്കായി 3.20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ജൂണിലാണ് ടെണ്ടർ ക്ഷണിച്ചത്. ടെണ്ടറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരൻ പദ്ധതി ചെലവിന്റെ 24.03ശതമാനം അധിക തുക ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ തലത്തിൽ 10 ശതമാനത്തിൽ കൂടുതൽ തുക അനുവദിക്കാൻ കഴിയാത്തതിനാൽ ഇതിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.
തുടർന്ന്, അധിക തുക സംബന്ധിച്ച് തീരുമാനമെടുക്കാൻ ജലവിഭവ വകുപ്പ് അധികൃതർ സർക്കാരിനെ സമീപിക്കുകയായിരുന്നു. ഷട്ടറുകളുടെ നവീകരണത്തിനുള്ള പദ്ധതി കരാർ മന്ത്രിസഭ അംഗീകരിച്ച് ഉറപ്പിച്ചാൽ മൂന്ന് വേനൽക്കാലം കൊണ്ട് (600 ദിവസം) പ്രവൃത്തികൾ പൂർത്തിയാക്കും. സ്പിൽവേ ഷട്ടറുകൾ കൃത്യമായി അടയ്ക്കാനും തുറക്കാനും കഴിയാത്തത് കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ 30,000 ഹെക്ടർ കൃഷിയെ ദോഷകരമായി ബാധിക്കും. പാലത്തിലെ ഷട്ടറുകളുടെ ഇരുവശവുമുള്ള പാളിയിലൂടെ ഉപ്പുവെള്ളം കയറാതിരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കണം. സാധാരണ നിലയിൽ 1.5 ശതമാനത്തിന് മേൽ ഉപ്പിന്റെ അംശം വെള്ളത്തിലുണ്ടായാൽ നെൽകൃഷിയെ ദോഷകരമായി ബാധിക്കും.
അധികതുക നൽകിയാലും നഷ്ടമില്ല
1. എസ്റ്റിമേറ്റ് തയ്യാറാക്കിയത് 2016ലെ ഷെഡ്യൂൾ റേറ്റിന്റെ അടിസ്ഥാനത്തിൽ
2. അനുമതി ലഭിച്ചത് 2018ൽ
3. അഞ്ച് വർഷത്തിനുള്ളിൽ അസംസ്കൃത വസ്തുക്കളുടെ വില കൂടി
4. നിലവിലെ പദ്ധതികളുടെ ഷെഡ്യൂൾ റേറ്റ് 2018ലേത്
5. പുതുക്കിയാലും അധികതുക 2018ലെ ഷെഡ്യൂൾ റേറ്റ് മറികടക്കില്ല
6. ഫണ്ട് വിനിയോഗ കാലാവധി നീട്ടാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു
7. തീരുമാനമെടുക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി
വൈദ്യുതീകരിച്ചിട്ടില്ല
സ്പിൽവേ പാലത്തിലെ 40 ഷട്ടറുകളിൽ ഒരെണ്ണം പോലും വൈദ്യുതീകരിച്ചിട്ടില്ല. 28 ഷട്ടറുകളുടെ കേബിൾ കഴിഞ്ഞവർഷം മോഷ്ടിക്കപ്പെട്ടിരുന്നു. ഷട്ടറുകളുടെ മോട്ടോറും കൺട്രോൾ പാനലുമായി ബന്ധിപ്പിക്കുന്ന മൂന്ന് മീറ്റർ നീളമുള്ള കേബിളുകളുമാണ് നഷ്ടമായത്. നേരത്തെ പാലത്തിലുണ്ടായ അപകടത്തിൽ 12 ഷട്ടറുകളുടെ കേബിളുകൾ നശിച്ചിരുന്നു.
പദ്ധതി ചെലവ് ₹ 3.20 കോടി
കാലദൈർഘ്യം: 600 ദിവസം
ആകെ ഷട്ടറുകൾ: 40
""
ഷട്ടറുകളുടെ നവീകരണത്തിനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. അനുമതി ലഭിച്ചാൽ കരാർ ഉറപ്പിച്ച് വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കും.
മെക്കാനിക്കൽ വിഭാഗം, ഇറിഗേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |