ചരക്കുനീക്കം വികസിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു
കൊല്ലം: അവഗണനയിൽ നരകിക്കുന്ന കൊല്ലം തുറമുഖത്ത് മൂന്നുമാസം മുമ്പ് ചരക്കുമായി ഒരു കപ്പൽ എത്തിയതോടെ, ചരക്കുനീക്കത്തിലൂടെ തുറമുഖം വികസിക്കുമെന്ന പ്രതീക്ഷകൾ പതിയെ മങ്ങുന്നു. കഴിഞ്ഞ സെപ്തംബർ 18ന് എത്തിയ എം.വി. ചൗഗ്ളെ 8 എന്ന ചരക്ക് കപ്പൽ വലിയ പ്രതീക്ഷയാണ് കൊല്ലത്തിന് നൽകിയത്. ഒന്നിനു പിന്നാലെ ഒന്നായി ഇനി കപ്പലുകൾ എത്തുമെന്നും ഇതിലൂടെ തുറമുഖം വികസിക്കുമെന്നായിരുന്നു വിശ്വാസമെങ്കിലും മൂന്നു മാസം പിന്നിട്ടിട്ടും മറ്റൊരു കപ്പൽ വന്നില്ല.
കൊല്ലത്തേക്ക് ചരക്ക് ലഭ്യമാകാതിരുന്നതാണ് തടസമായി പറയുന്നത്. അഥവാ ലഭിച്ചാൽത്തന്നെ കാലിയായി മടക്കയാത്ര നടത്തേണ്ടി വരും. സെപ്തംബറിൽ ചരക്കുമായി എത്തിയ കപ്പൽ കാലിയായിട്ടാണ് മടങ്ങിയത്. ഇതു ഷിപ്പുടമകൾക്കും ഏജൻസികൾക്കും ലാഭകരമല്ല. ജനുവരിയിൽ ആഫ്രിക്കയിൽ നിന്നു വരുന്ന 500 ടൺ തോട്ടണ്ടി കൊച്ചിയിൽ നിന്ന് കൊല്ലത്തെത്തിക്കണമെങ്കിലും കപ്പൽ ഉടമകൾ ഇതുവരെയും താത്പര്യം കാട്ടിയില്ലെന്ന് ഏജൻസികൾ പറയുന്നു. അറ്റകുറ്റപ്പണികൾക്കായി കപ്പൽ കൊല്ലത്തെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും അതിലും തടസങ്ങളുണ്ട്.
# വേണം ഒരു ട്രേഡ് സംഘടന
കൊച്ചിയിലും കോഴിക്കോട്ടും കപ്പൽ വഴിയുളള ചരക്കു നീക്കത്തിന് ചേംബർ ഒഫ് കൊമേഴ്സിന്റെ സജീവ ഇടപെടലുണ്ട്. ചരക്ക് അയയ്ക്കുന്നതിന്റെ കോ-ഓർഡിനേഷൻ ഇവരാണ് നിർവഹിക്കുന്നത്. അയയ്ക്കുന്നവർ ഓഫീസിൽ ബന്ധപ്പെട്ടാൽ ക്രമീകരണം ചെയ്തുകൊടുക്കും. കൊല്ലത്ത് ഇങ്ങനെ ഒരു സൗകര്യം സജീവമല്ല. വിവിധ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി ഒരുമിച്ച് ചരക്ക് കൊണ്ടുവരാനും മടക്ക യാത്രയിൽ ചരക്ക് അയയ്ക്കാനും ഇടപെടൽ നടത്തുന്ന ട്രേഡ് സംഘടന ഉണ്ടെങ്കിലേ കൊല്ലം തുറമുഖത്തിന് രക്ഷയുണ്ടാവൂ.
# ഏഴര മീറ്റർ ആഴമുള്ള തുറമുഖം
അന്തർദേശീയ കപ്പൽ ചാലിനോട് ചേർന്നുള്ള തുറമുഖം; 7.5 മീറ്റർ ആഴം
178 മീറ്റർ കണ്ടെയ്നർ ടെർമിനൽ, 101 മീറ്റർ പാസഞ്ചർ ടെർമിനൽ ഉൾപ്പെടുന്ന 2 വാർഫുകൾ
കശുഅണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം
എഫ്.സി.ഐ ഗോഡൗൺ
കെ.എം.എം.എൽ ഉൾപ്പെടെ നിരവധി വ്യവസായ സ്ഥാപനങ്ങൾ.
ടൈൽ ഉൾപ്പെടെ നിർമ്മാണ സാമഗ്രികൾ എത്തിക്കാനുളള സൗകര്യം.
.............................
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |