അടൂർ : പിണറായി വിജയൻ കേരളത്തിൽ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഒരുമതസ്ഥാപനങ്ങളും ആക്രമിക്കപ്പെടാൻ അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം സംസ്ഥാനസമ്മേളനത്തിന്റെ സമാപനമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാമതവിഭാഗങ്ങൾക്കും സംരക്ഷണം നൽകാൻ സി.പി.എം എപ്പോഴും ഒപ്പമുണ്ടാകും. ബി.ജെ.പിയെ പുറത്താക്കിയാൽ മാത്രമേ രാജ്യത്തെ ആരാധനാലയങ്ങൾക്ക് സുരക്ഷയുണ്ടാകൂ. രാജ്യത്തെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ നരേന്ദ്രമോദി ക്ഷേത്രങ്ങളിലെ പൂജാരായി പ്രവർത്തിക്കുകയാണ്. ഇന്ത്യ ഹുന്ദക്കളുടെ രാജ്യമെന്നാണ് രാഹുൽഗാന്ധി പറയുന്നത്. ഇൗ നിലപാട് കോൺഗ്രസ് നേരത്തെ എടുത്തിരുന്നെങ്കിൽ എ.കെ.ആന്റണിയും പി.ജെ.കുര്യനും ഉൾപ്പെടെയുള്ള അഹിന്ദുക്കൾ കേന്ദ്രമന്ത്രിമാരും മുസ്ളീംനേതാക്കൾ രാഷ്ട്രപതിമാരുമാകുമായിരുന്നില്ല. കോൺഗ്രസ് മതനിരപേക്ഷത തകർക്കുകയാണ്. ഇൗ സാഹചര്യത്തിൽ ഇടതുപക്ഷമാണ് പ്രതീക്ഷ. ബി.ജെ. പി ഗവൺമെന്റ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പുറത്താക്കപ്പെടണം. അതിനുള്ള നടപടികൾ പാർട്ടി കോൺഗ്രസ് വിഭാവനം ചെയ്യും. കേരളത്തിൽ പിണറായി സർക്കാർ തുടരാതിരിക്കാനാണ് ബി.ജെ.പി യും എസ്.ഡി.പി.എെയും ചേർന്ന് പരസ്പരം കൊലപാതകങ്ങൾ നടത്തുന്നത്. ഇടതുപക്ഷം പറയുന്നത് പ്രവർത്തിക്കും എന്ന് ബോധ്യംവന്നതുകൊണ്ടാണ് ഇടതുസർക്കാരിന് ഇതാദ്യമായി തുടർഭരണം ലഭിച്ചതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അദ്ധ്യക്ഷതവഹിച്ചു. മുൻമന്ത്രി എം.എം.മണി, കെ. ജെ.തോമസ്, ആർ.ഉണ്ണികൃഷ്ണപിള്ള, മന്ത്രി വീണാ ജോർജ്ജ്, കെ.യു.ജനീഷ് കുമാർ എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ പി. ബി. ഹർഷകുമാർ സ്വാഗതവും ജില്ലാകമ്മിറ്റിയംഗം അഡ്വ.എസ്.മനോജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |