കൊച്ചി: മലമ്പനി മുക്ത ജില്ലകളുടെ പട്ടികയിൽ ഇടം നേടിയതോടെ പ്രഖ്യാപനത്തിന്റെ മുന്നൊരുക്കത്തിലാണ് ആരോഗ്യ വകുപ്പ്. 2022 മാർച്ച് 15ഓടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 30 ഓടെ പ്രഖ്യാപനമുണ്ടാവും.
ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള അവസാനഘട്ട നടപടികൾ തുടങ്ങി. നിലവിൽ അന്യസംസ്ഥാന ക്യാമ്പുകളിലെ രക്തസാമ്പിൾ ശേഖരണം, വിവിധ ബോധവത്കരണ ക്ലാസുകൾ, പഞ്ചായത്തു തലത്തിൽ ക്യാമ്പുകൾ, വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ട്രെയിനിംഗ് ക്യാമ്പുകൾ എന്നിവ പുരോഗമിക്കുകയാണ്. 18 ക്യാമ്പുകൾ പൂർത്തിയായി. പഞ്ചായത്തുകൾ മാർച്ച് 15 ഓടെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കും. പഞ്ചായത്ത് തലത്തിൽ വാർഡുകളിൽ നിന്നാണ് നിർമാർജ്ജന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
10 വർഷമായി
തദ്ദേശിയ മലമ്പനിയില്ല
മലമ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ സാന്നിദ്ധ്യം പത്ത് വർഷത്തിലധികമായി ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒപ്പം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2000 മുതലുള്ള പ്രാദേശികമായ കണക്കുകളിൽ മലമ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദേശീയ പ്രാണി ജന്യ നിയന്ത്രണ പദ്ധതിയുടെ (ഡയറക്ടറേറ്റ് ഒഫ് നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം) ഭാഗമായാണ് മലമ്പനി വിമുക്ത പ്രഖ്യാപനം.
അന്യസംസ്ഥാനക്കാരിലെ
മലമ്പനി വെല്ലുവിളി
അന്യസംസ്ഥാനത്തു നിന്നു എത്തുന്നവരിൽ മലമ്പനി റിപ്പോർട്ട് ചെയ്യുന്നത് വെല്ലുവിളിയാണ്. കഴിഞ്ഞ വർഷം 34 കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവ തദ്ദേശികമായി പടരാതിരിക്കാൻ ആരോഗ്യ വകുപ്പ് കർശന നടപടിയാണ് സ്വീകരിച്ചത്. ഇത് തടയുന്നതിന്റെ ഭാഗമായി നിലവിൽ അന്യസംസ്ഥാനക്കാരുടെ രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. കൂടാതെ ഇവർക്കായി പരിശോധനാ ക്യാമ്പുകളും നടത്തി വരുന്നു. ഒപ്പം ലക്ഷണങ്ങളില്ലാത്ത മലമ്പനിയും അന്യസംസ്ഥാനക്കാരിൽ കാണുന്നത് വെല്ലുവിളിയാണ്. ഇത് തടയാൻ കൃത്യമായ പദ്ധതിയോടെയാണ് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ.
മലമ്പനി
കൊതുകിലൂടെ പകരുന്ന രോഗം. പ്ലാസ്‌മോഡിയം വിഭാഗത്തിൽപ്പെട്ട ഏകകോശ പരാദജീവികളാണ് മലമ്പനിക്ക് കാരണം. പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാഡിയം ഫൽസിപാദം എന്നിവയാണ് രാജ്യത്തെ മലമ്പനിക്ക് കാരണം. ശക്തമായ പനിയോടൊപ്പം വിറയൽ, പേശി വേദന, മനംപുരട്ടൽ, ഛർദ്ദി, തൊലിപ്പുറത്തും കണ്ണിലും മഞ്ഞനിറം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. രക്ത പരിശോധനയിൽ രോഗം നിർണയിക്കാം. സർക്കാർ ആശുപത്രികളിൽ മലമ്പനി രക്ത പരിശോധനയും ചികിത്സയും സൗജന്യമാണ്.
2022 മാർച്ചിൽ പത്തനംതിട്ട ജില്ലയെ മലമ്പനി വിമുക്തമായി പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. പകർച്ചവ്യാധി ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെയും, വാർഡുതല ആരോഗ്യ സമിതികളുടെയും പ്രവർത്തനവും കൂടുതൽ ശക്തിപ്പെടുത്തി.
ഡോ. വി. ജയശ്രീ
ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |