എണ്ണയിട്ട യന്ത്രം പോലെ ഉദ്യോഗസ്ഥർ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി
തൃശൂർ: എണ്ണയിട്ട യന്ത്രം പോലെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ പ്രവർത്തിച്ചാൽ എല്ലാ പ്രതിസന്ധികളും മറികടന്ന് മുന്നോട്ട് പോകാനാകുമെന്നും ഇന്ത്യയിലെ മികച്ച റോഡുകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ കഴിയുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ കോൺസ്റ്റിറ്റ്വൻസി മോണിറ്ററിംഗ് ടീം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
140 നിയമസഭാമണ്ഡലങ്ങളിൽ ഒരോ മണ്ഡലത്തിലെയും പൊതുമരാമത്ത് പ്രവൃത്തികളുടെ നിരീക്ഷണ ചുമതല സൂപ്രണ്ടിംഗ് എൻജിനീയർ, എക്‌സിക്യൂട്ടീവ്, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവരിൽ ഒരാൾക്ക് നൽകുന്ന പദ്ധതിയാണിത്. എല്ലാ സൈറ്റുകളിലും പരിശോധന നടത്തി രണ്ട് മാസത്തിലൊരിക്കൽ റിപ്പോർട്ട് റീജ്യണൽ നോഡൽ ഓഫീസർ മുഖാന്തരം ചീഫ് നോഡൽ ഓഫീസർക്ക് അയയ്ക്കണം. ചീഫ് നോഡൽ ഓഫീസർ ഇത് ക്രോഡീകരിച്ച് സെക്രട്ടറി വഴി മന്ത്രിക്ക് നൽകണം. നിലവിലെ നിരീക്ഷണ സംവിധാനത്തിന് പുറമേയാണ് പുതിയ ടീം പ്രവർത്തിക്കുക. സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
നോർത്ത്, സൗത്ത് എന്നീ റീജ്യണുകൾക്ക് റീജ്യണൽ നോഡൽ ഓഫീസർമാരായി ചീഫ് എൻജിനീയർമാരായ സിന്ധു, സൈജമോൾ എന്നിവരെ നിയമിച്ചു. സംസ്ഥാനത്തെ ചീഫ് നോഡൽ ഓഫീസറായി റോഡ് മെയിന്റനൻസ് വിഭാഗം ചീഫ് എൻജിനീയർ മനു മോഹന് ചുമതല നൽകി. നോഡൽ ഓഫീസർമാർ അതാത് നിയോജകമണ്ഡലത്തിലെ പ്രവർത്തികളുടെ മോണിറ്ററിംഗ് ചുമതല വഹിക്കണം
തൃശൂർ, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് 60 മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് തൃശൂരിൽ പങ്കെടുത്തത്. തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളിലും പരിപാടിയുണ്ടാകും. ജനങ്ങൾക്ക് ഉപകാരപ്രദമായി രീതിയിൽ ചലനാത്മകമായി പൊതുമരാമത്ത് വകുപ്പിനെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. പി.ഡബ്ല്യു.ഡി മിഷൻ ടീം സ്റ്റേറ്റ് നോഡൽ ഓഫീസർ എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.
നിരീക്ഷണചുമതല:
24 സൂപ്രണ്ടിംഗ് എൻജിനീയർമാർ
57 എക്‌സിക്യൂട്ടീവ് എൻജിനീയർമാർ
59 അസി.എക്‌സിക്യൂട്ടീവ്എൻജിനീയർമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |