കോഴിക്കോട്: മലയാളിയുടെ അടുക്കളയെ പൊള്ളിച്ച തക്കാളി വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 70 മുതൽ 90 വരെയായിരുന്ന തക്കാളി വില 35 രൂപയിലേക്കെത്തി. വഴിയോര കച്ചവടക്കാരിൽ നിന്ന് 100 രൂപയ്ക്ക് 3 കിലോ തക്കാളി കിട്ടും. വരും ദിവസങ്ങളിൽ തക്കാളി വില 20 രൂപയിലെത്തുമെന്നാണ് കച്ചവടക്കാർ പറയുന്നത്. തമിഴ്നാട്ടിലെയും കർണാടകയിലേയും പ്രമുഖ മാർക്കറ്റുകളിലേക്ക് കൂടുതൽ തക്കാളി എത്തിത്തുടങ്ങിയതാണ് വില കുറയാൻ കാരണമായത്. കാലാവസ്ഥ അനുകൂലമായതിനാൽ ഉത്പാദനവും വർദ്ധിച്ചു. കോയമ്പത്തൂർ, മധുര, ഡിണ്ടിഗൽ, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നാണ് കോഴിക്കോടേക്ക് തക്കാളി കൂടുതലായും എത്തുന്നത്. വടക്ക്-കിഴക്കൻ മൺസൂൺ ശക്തിപ്പെടുകയും വലിയ തോതിൽ കൃഷിനാശം ഉണ്ടായതുമാണ് തക്കാളിക്ക് ക്ഷാമം അനുഭവപ്പെട്ടതും വില കുത്തനെ കൂടാൻ കാരണമായതും. തക്കാളിക്കൊപ്പം സവാള, ബീൻസ്, വെള്ളരി, മത്തൻ എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. കിലോ 50 വരെ പോയിരുന്ന സവാളയ്ക്ക് 40 രൂപയാണ് വിപണി വില. ബീൻസിന് കിലോ 80 ഉണ്ടായിരുന്നത് 30 രൂപയായി. വെളളരി കിലോ 18 രൂപയ്ക്കാണ് വിൽക്കുന്നത്. നേരത്തെ കിലോയ്ക്ക് 70 രൂപ വരെ പോയിരുന്നു.
പൊതുവിപണിയിൽ തക്കാളി വില കുതിച്ചതോടെ വില പിടിച്ചുകെട്ടാൻ കൃഷി വകുപ്പ് വി.എഫ്.പി.സി.കെ, ഹോർട്ടി കോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'തക്കാളി വണ്ടി' പോലുള്ള സംവിധാനങ്ങൾ തുടങ്ങിയിരുന്നു. വീടുകളിൽ അടുക്കളത്തോട്ടവും വ്യാപകമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |