പന്തളം : ജൂവലറി ഉടമയുടെ മകന് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എഫ്.സി.ഐ) യിൽ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപയും 2 ലക്ഷം രൂപയുടെ സ്വർണാഭരണവും തട്ടിയെടുത്ത കേസിൽ എറണാകുളം വൈറ്റില നടക്കാവിൽ ലെനിൻ മാത്യു (45) നെ പൊലീസ് അറസ്റ്റുചെയ്തു. പന്തളം രാജാ ജൂവലറി ഉടമ എം.എം ജഗ്ഷനിൽ കൈരളിയിൽ രാജഗോപാലന്റെ മകനാണ് ജോലി വാഗ്ദാനം ചെയ്തത്.
സമാന ജോലിതട്ടിപ്പ് കേസിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന ലെനിൽ മാത്യുവിനെ വ്യാഴാഴ്ച രാവിലെ ജയിലിലെത്തി പൊലീസ്
അറസ്റ്റുചെയ്യുകയായിരുന്നു. 2019 ഡിസംബർ 24 മുതൽ 2020 മേയ് വരെയുള്ള കാലയളവിലാണ് പണവും സ്വർണവും വാങ്ങിയത്'.
കേന്ദ്രമന്ത്രിസഭയിൽ അംഗത്വമുള്ള പാർട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡന്റാണെന്നും ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ബോർഡ് അംഗമാണെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് .
ജൂവലറി ഉടമയിൽ നിന്ന് ആറ് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുടെ സ്വർണവും തവണകളായി കൈക്കലാക്കിയ യുവാവ്, വ്യാജ ഇന്റർവ്യൂ കാർഡ് നൽകി കൂടിക്കാഴ്ച യ്ക്കായി മകനെയും കൂട്ടിക്കൊണ്ട് ഡൽഹിയിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കുന്നത്. തുടർന്ന് ജൂവലറി ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു. ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കായി 25000 രൂപയും ഈടാക്കിയിരുന്നു. പന്തളത്ത് എത്തിച്ച പ്രതിയെ തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |