തൃക്കാക്കര: ഡെങ്കുഭീതിക്കിടെ, പുതുവർഷത്തിൽ ആഴ്ചതോറുമുള്ള ഉറവിട നശീകരണവും ജീവിത ശൈലിയുടെ ഭാഗമാക്കണമെന്ന ആശയവുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് ജില്ലാ ആരോഗ്യ വിഭാഗം. 2021 ജനുവരി മുതൽ ഡിസംബർ 31വരെ ജില്ലയിൽ 1721 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും സ്ഥിരീകരിച്ച 941 ഡെങ്കി കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി.പനിയോടൊപ്പം തലവേദന , കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, ശരീരഭാഗങ്ങളിൽ നിന്നും രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കൽ, ശരീരം തണുത്ത് മരവിക്കുക , തളർച്ച, രക്തസമ്മർദ്ദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്.
പനി മാറിയാലും മൂന്നു നാലു ദിവസം കൂടി സമ്പൂർണ്ണ വിശ്രമം വേണം . ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്. ഡെങ്കുപരത്തുന്ന ഈഡിസ് കൊതുകുകൾ വീട്ടിനകത്തും വീടിനു സമീപവുമാണ് പ്രജനനം നടത്തുന്നത്. ലോക്ഡൗൺ സമയത്ത് വീടുകളിലും മറ്റും അലങ്കാര ചെടികൾ വളർത്താൻ തുടങ്ങിയതോടു കൂടി വീടിനുള്ളിലും കൊതുക് മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യങ്ങൾ കൂടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |