പിണറായി: മണിക്കൂറുകളോളം കാത്തുകെട്ടി നിന്ന് മനം മടുക്കുമ്പോൾ ചായ, ഒപ്പം ചൂടു പലഹാരവും. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നാട്ടിലെ ഗ്രാമപഞ്ചായത്ത് ഓഫീസ് അപേക്ഷകരെ സത്കരിക്കുന്ന തിരക്കിലാണ്. പഞ്ചായത്ത് ഓഫീസിലെത്തുന്നവർ ആതിഥ്യമര്യാദയുടെ ഊഷ്മളതയറിയുന്നു.
പഞ്ചായത്ത് ഓഫീസിലെത്തുന്ന എല്ലാവർക്കും ചായയും പലഹാരവും നൽകുകയെന്ന ഭരണസമിതിയുടെ ആശയത്തിന് നാട്ടിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. 'ഹാവ് എ ബ്രേക്ക്, ഹാവ് എ ടീ' എന്നാണ് പദ്ധതിക്ക് നൽകിയ പേര്.
കെട്ടിട നിർമ്മാണ പെർമിറ്റ് ഒഴികെയുള്ള സേവനങ്ങൾ പരമാവധി രണ്ടുദിവസത്തിനകം നൽകണമെന്ന തീരുമാനം ഭരണസമിതി കൈക്കൊണ്ടിരുന്നു. പലതും അതത് ദിവസം തന്നെ നൽകാനും ശ്രദ്ധിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ സേവനങ്ങൾക്ക് പഞ്ചായത്തിലെത്തുന്നവർ കുറച്ച് സമയം കാത്തിരിക്കേണ്ടി വരും.
പദ്ധതിയുടെ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനും ഇവിടെ വേറിട്ട മാർഗമാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബങ്ങളിലെ സന്തോഷം ജനങ്ങളുമായി പങ്കിടുന്നതാണ് ഇതിന്റെ കാഴ്ചപ്പാട്. ഇവരുടെ കുടുംബങ്ങളിലെ വിശേഷാവസരങ്ങളുടെ ഭാഗമായി ഒരാഴ്ചയിലെയോ അതിലധികമോ ദിവസത്തെയോ ചായയുടെയും പലഹാരത്തിന്റെയും ചെലവ് ഇത്തരത്തിൽ സ്‌പോൺസർ ചെയ്യുന്നു.
ഗൃഹപ്രവേശത്തിന്റെ ചിലവ് ചെയ്ത് തുടക്കം
പുതുവർഷത്തിലെ ആദ്യ ആഴ്ചയിലെ ചെലവ് വഹിച്ചത് വികസനസമിതി അദ്ധ്യക്ഷൻ പി.വി.വേണഗോപാലാണ്. മകന്റെ ഗൃഹപ്രവേശത്തിന്റെ സന്തോഷത്തിനായിരുന്നു ഇത്. പദ്ധതി ആരംഭിച്ചതോടെ പഞ്ചായത്ത് സേവനങ്ങൾ ലഭിച്ച പലരും സന്തോഷസൂചകമായി ഈ പദ്ധതിക്കായി സ്‌പോൺസർഷിപ്പുമായി മന്നോട്ട് വരുന്നുണ്ട്. തീർപ്പാകാത്ത ഫയലുകൾ തീർപ്പാക്കാൻ മാസംതോറും അദാലത്ത് സംഘടിപ്പിക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ സൗജന്യമായി ജനസേവന കേന്ദ്രം ആരംഭിക്കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.
ഒരു ദിവസം ശരാശരി 60നും 70 നും ഇടയിലാളുകൾ വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിലെത്തുന്നുണ്ട്. ജനസൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ പദ്ധതിയും. ഇവർക്കെല്ലാം പുതുവർഷം മുതൽ ചായയും പലഹാരവും നൽകുന്നു-
കെ.കെ. രാജീവൻ, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |