പത്തനംതിട്ട : മകരവിളക്ക് ദർശനത്തിന് ദിവസങ്ങൾ മാത്രംശേഷിക്കേ തീർത്ഥാടകരുടെ തിരക്ക് മുൻകൂട്ടിക്കണ്ട് സന്നിധാനത്തും പാണ്ടിത്താവളത്തും ക്രമീകരണങ്ങൾ ഒരുക്കാൻ ശബരിമലയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തു. എ.ഡി.എം അർജ്ജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിലാണ് സന്നിധാനത്ത് യോഗം ചേർന്നത്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സന്നിധാനത്തെ വ്യൂ പോയിന്റുകളിൽ ബാരിക്കേഡ് സ്ഥാപിക്കും. ശൗചാലയങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കും. ആരോഗ്യവിഭാഗം, ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ് എന്നിവരുടെ സേവനം പ്രധാനപ്പെട്ട വ്യൂപോയിനുകളിൽ ഉറപ്പാക്കും. സന്നിധാനത്തിന് പുറമേയുള്ള വ്യൂ പോയിന്റുകളും കണ്ടെത്തി അവിടെ ഭക്തർക്ക് മകരജ്യോതി ദർശിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് സമയത്ത് നിയോഗിക്കുന്ന പൊലീസിന്റെ പുതിയ ബാച്ച് 9ന് ചുമതലയേൽക്കും. 12ാം തീയതിയോടെ മകരവിളക്കിന് മുന്നോടിയായി എല്ലാവിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കും. കൂടുതൽ പൊലീസിനെയും സുരക്ഷാക്രമീകരണങ്ങൾക്കായി നിയോഗിക്കുമെന്ന് സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ ബി.അജിത്ത്കുമാർ പറഞ്ഞു.
പാണ്ടിത്താവളത്ത് ശുദ്ധജല വിതരണത്തിനുള്ള ക്രമീകരണം ഉടൻ പൂർത്തിയാക്കും. ഇവിടെ കൂടുതൽ ഭക്തജനങ്ങൾക്ക് സുഖമായി മകരജ്യോതി ദർശനം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മകര ജ്യോതി ദർശനത്തിന് കെട്ടിടങ്ങളുടെ മുകളിലും മറ്റും ഭക്തജനങ്ങൾ പ്രവേശിക്കുന്നത് കർശനമായി തടയാനും തീരുമാനമായി. ട്രാക്ടറുകളുടെ അമിത വേഗം നിയന്ത്രിക്കും. യോഗത്തിൽ ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാര വാര്യർ, ഫെസ്റ്റിവൽ കൺട്രോളർ ഉപ്പലിയപ്പൻ വി.യു, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഡെപ്യൂട്ടി കമാൻഡന്റ് ജി.വിജയൻ, ഡ്യൂട്ടി മജിസ്‌ട്രേറ്റ് ജേക്കബ് ടി.ജോർജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |