ഫാം ടൂറിസത്തിന്റെ സാദ്ധ്യത മുതലെടുക്കും
പത്തനാപുരം: ഫാം ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനായി ഒരുവർഷം മുമ്പ് കുര്യോട്ടുമല ബഫലോ ബ്രീഡിംഗ് ഫാമിലെത്തിച്ച ഒട്ടകപ്പക്ഷികൾ കാഴ്ചക്കാർക്ക് കൗതുകമാകുന്നു. കൊല്ലം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ് ഒട്ടകപ്പക്ഷികളെയാണ് തിരുവനന്തപുരം അമ്പൂരിയിൽ നിന്ന് ഇവിടെത്തിച്ചത്. വലിപ്പത്തിൽ ഭീമനും ചെറിയ ചിറകുള്ളതും പറക്കാൻ കഴിയാത്തതും എന്നാൽ വളരെ വേഗത്തിൽ ഓടാൻ കഴിയുന്നതുമായ ഒട്ടകപ്പക്ഷികളെ കാണാൻ കുര്യോട്ടുമലയിൽ എത്തുന്നവരുടെ എണ്ണം ദിവസേന കൂടുന്നുണ്ട്.
മരുഭൂമിയിൽ മാത്രം കണ്ടിരുന്ന ഒട്ടകപ്പക്ഷികളുടെ പരിപാലനം നാട്ടിൻ പുറങ്ങളിലെ ഫാമുകളിലും വർദ്ധിച്ചട്ടുണ്ട്. സഞ്ചാരികൾക്കായി കുതിര സവാരി സൗകര്യവും ഉടൻ സജ്ജമാക്കും. കൂടാതെ ഒട്ടകങ്ങളെയും കുര്യോട്ടുമലയിൽ എത്തിച്ച് ഫാം ടൂറിസം വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത്. ഫാമുകൾ പ്രവർത്തിക്കുന്ന സ്ഥലം ഒഴികെയുള്ള വിസ്തൃതമായ പ്രദേശം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്താനും ആലോചനയുണ്ട്. മൂന്നാർ മാട്ടുപ്പെട്ടി ഫാമിനോട് സാമ്യമുള്ള സാഹചര്യങ്ങളാണ് ഇവിടുള്ളത്.
162 ഏക്കർ
പിറവന്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കുര്യോട്ടുമലയിലെ 162 ഏക്കറിലാണ് ഫാം പ്രവർത്തിക്കുന്നത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയിൽ 1962ൽ ബഫലോ ബ്രീഡിംഗ് ഫാമായിട്ടാണ് തുടക്കം. മൊട്ടക്കുന്നുകളും പുൽമേടുകളും മരങ്ങളും നിറഞ്ഞ ഫാം നാല് വർഷംമുൻപ് ജില്ലാപഞ്ചായത്ത് ഹൈടെക് ഡെയറി ഫാമാക്കി. ഇവിടെ ദിവസവും ഉത്പാദിപ്പിക്കുന്ന 1,000 ലിറ്റർ പശുവിൻപാൽ 'ഫാം ഫ്രഷ് മിൽക്ക്' എന്നപേരിൽ കവറുകളിൽ നിറച്ച് വിപണനം നടത്തുന്നുണ്ട്.
കന്നുകാലികളുടെ കലവറ
അത്യുത്പാദനശേഷിയുള്ളതും അപൂർവവുമായ നിരവധി കന്നുകാലി ഇനങ്ങളെ ഇവിടെ വളർത്തുന്നുണ്ട്. മലബാറി, സിരോഹി, ബീറ്റൽ, പർപ്പസാരി, തോത്താപ്യാരി, ജംനാപ്യാരി, കരോളി തുടങ്ങിയ ആടുകളും ഇവിടുണ്ട്. ആവശ്യക്കാർക്ക് ആടുകളെയും പശുക്കളെയും വാങ്ങാനും സൗകര്യമുണ്ട്. കൂടാതെ ന്യൂസിലൻഡ് വൈറ്റ്, ഗ്രേ ജയന്റ്, സോവിയറ്റ് ചിൻചില എന്നീ മുയൽ ഇനങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |