കോഴിക്കോട്: ആകാശവാണി റിയൽ എഫ്.എം റിലേ കേന്ദ്രമാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് എം.കെ.രാഘവൻ എം.പി. ഇക്കാര്യമുന്നയിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂരിനും പ്രസാർഭാരതി സി.ഇ.ഒക്കും കത്തയച്ചു.
നേരത്തെയും സമാന നടപടി പ്രസാർഭാരതിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ബഹുജന പ്രക്ഷോഭങ്ങൾ കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.
റിയൽ എഫ്.എം സ്റ്റേഷൻ പ്രവർത്തനം നിർത്തുന്നതോടെ നൂറ് കണക്കിന് താത്ക്കാലിക ജീനക്കാർക്കും മലബാറിലെ കലാകാരന്മാർക്കും തൊഴിൽ നഷ്ടമാവും.
പരസ്യവരുമാനത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു കോഴിക്കോട് റിയൽ എഫ്.എം സ്റ്റേഷൻ. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ പ്രൈം ടൈമിൽ പരസ്യ വരുമാനം ഇല്ലാത്ത അന്യഭാഷാ പരിപാടികൾ റിലേ ചെയ്യുന്ന പ്രവണത ഒഴിവാക്കണം. കോഴിക്കോട് ആകാശവാണി നിലയത്തിലെ നിലവിലെ കാലഹരണപ്പെട്ട എ.എം ട്രാൻസ്മിറ്ററുകൾ എ.എം, എഫ്.എം ബാന്റുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ ബ്രോഡ് കാസ്റ്റിംഗ് സംവിധാനമായ ഡി.ആർ.എമ്മിലേക്ക് മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |