മലപ്പുറം : പ്രാചീന സമ്പ്രദായത്തിലുള്ള സർവേ രീതികളിൽ നിന്ന് മാറി കൂടുതൽ കൃത്യതയോടും ചുരുങ്ങിയ സമയത്തിനുള്ളിലും ഭൂരേഖകൾ തയാറാക്കുന്നതിനായി അത്യാധുനിക സർവേ സംവിധാനമായ ഡ്രോൺ സർവേയ്ക്ക് ജില്ലയിൽ നടപടികളായി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജീവനക്കാർക്കായി ഏകദിന ശിൽപ്പശാല നടത്തി. പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടർ വി.ആർ പ്രേംകുമാർ അദ്ധ്യക്ഷനായി. ജില്ലയിൽ ഡ്രോൺ സർവേ ജനുവരി 19ന് ആരംഭിയ്ക്കും. ഡ്രോൺ സർവേ ഫീൽഡ് ജോലികൾക്കായി തിരൂർ താലൂക്കിലെ പെരുമണ്ണ, ആതവനാട്, അനന്താവൂർ എന്നീ വില്ലേജുകളിലും ഏറനാട് താലൂക്കിലെ മലപ്പുറം നഗരസഭയിലെ മലപ്പുറം വില്ലേജുമാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്താകെ 200 വില്ലേജുകളിലും ജില്ലയിൽ 18 വില്ലേജുകളിലുമാണ് അത്യാധുനിക രീതിയിലുള്ള സർവേ നടത്തുന്നത്. നാലര വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ശേഷിക്കുന്ന 1550 വില്ലേജുകളിൽ റീസർവെ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |